ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽവഴുതി വീണ് പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽപ്പെട്ട വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ശശികല എന്ന 20 വയസ്സുള്ള വിദ്യാർഥിനിയാണ് മരിച്ചത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനടുത്ത് ദുവ്വാദ റെയിൽവേ സ്റ്റേഷനിൽ ബുധനാഴ്ചയാണ് അപകടമുണ്ടായത്. ചികിത്സയിലിരിക്കേ വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്.
ഗുണ്ടൂർ-റയാഖാദ പാസഞ്ചറിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടി ട്രെയിനിൽനിന്ന് കാൽവഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ പെട്ടുപോകുകയായിരുന്നു. ദുവ്വാദയിലെ സ്വകാര്യ കോളേജ് വിദ്യാർഥിനിയായ ശശികല സ്ഥിരമായി ഈ ട്രെയിനിലാണ് യാത്രചെയ്തിരുന്നത്. പതിവുപോലെ ബുധനാഴ്ച രാവിലെയും ട്രെയിനിൽ യാത്രചെയ്യവേ ദുവ്വാദ സ്റ്റേഷനിലെത്തിയപ്പോൾ കാൽവഴുതി വീണ് പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങി.
ട്രെയിൻ നിർത്തിച്ച് ആർ.പി.എഫും റെയിൽവേ ഉദ്യോഗസ്ഥരും യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച വൈകുന്നേരം മരിച്ചു. ശരീരത്തിന്റെ ആന്തരിക ഭാഗങ്ങളിലേറ്റ സാരമായ പരിക്കാണ് മരണത്തിനിടയാക്കിയത്