കോട്ടയം:കന്യാകുമാരിയിൽ നിന്നും പൊക്കിയ ലോറിയുമായി കോട്ടയത്തെത്തിയ മോഷ്ടാവിനെ വണ്ടിയുടെ ഡീസൽ തീർന്നതോടെ കൈയോടെ പൊക്കി നാട്ടുകാർ.വാഹനം മോഷ്ടിച്ച സംഭവത്തിൽ കണ്ണൂർ കൂത്തുപറമ്പ് നാരാവൂർ ഭാഗത്ത് ചെറുകാത്തുമേൽ വീട്ടിൽ ഷിജിത്തിനെയാണ് (64) നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌പി. എൻ.ബാബുക്കുട്ടന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
കന്യാകുമാരിയിൽ റെയിൽവെ കരാർ പണികൾക്കായി ഓടിക്കോണ്ടിരുന്ന കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറിയാണ് പ്രതി മോഷ്ടിച്ചെടുത്തത് സംസ്ഥാനത്തേയ്ക്ക് കടത്തിക്കൊണ്ടുവന്നത്.എന്നാൽ കോട്ടയം മണിമല -ചാമംപതാൽ ഭാഗത്തെത്തിയപ്പോൾ ഡീസൽ തീർന്ന് ലോറി വഴിയിലായി.തുടർന്ന് പ്രദേശത്ത് പതുങ്ങിനിന്ന ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മണിമല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലോറി മോഷ്ടിച്ചെടുത്ത് കടത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്.തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ ലോറി മോഷ്ടിച്ചതാണെന്ന് പ്രതി പൊലീസിനോട് സമ്മതിക്കുകയായയിരുന്നു.
കൂത്തുപ്പറമ്പിൽ ഓട്ടോ ഓടിച്ചിരുന്ന ഷിജിത്ത് നേരത്തെ നാടുവിട്ട് പോയിരുന്നു.തുടർന്ന് കന്യാകുമാരിയിൽ കറങ്ങിനടക്കുന്നതിനിടെ റയിൽവേ പണിസ്ഥലത്ത് തൊഴിലാളികൾ ഭക്ഷണം കഴിക്കാൻപോയ തക്കംനോക്കി ലോറിയുമായി കടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ലോറി മോഷണം പോയതായി കാണിച്ച് കന്യാകുമാരി പൊലീസിൽ ഉടമ പരാതിയും നൽകിയിരുന്നു.
പ്രതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌പി. പറഞ്ഞു.മണിമല എസ്‌ഐ. വിജയകുമാർ, സി.പി.ഒ.മാരായ പ്രശാന്ത്, ജസ്റ്റിൻ, അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കാഞ്ഞിരപ്പിള്ളി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡുചെയ്തു.