ഹോസ്‌റ്റലുകളിലെ സമയനിയന്ത്രണത്തില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ്‌ പുറത്തിറക്കിയ പുതിയ ഉത്തരവ്‌ കര്‍ശനമായി നടപ്പിലാക്കണമെന്ന്‌ മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പല്‍മാര്‍ക്കു ഹൈക്കോടതി നിര്‍ദ്ദേശം

0

ഹോസ്‌റ്റലുകളിലെ സമയനിയന്ത്രണത്തില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ്‌ പുറത്തിറക്കിയ പുതിയ ഉത്തരവ്‌ കര്‍ശനമായി നടപ്പിലാക്കണമെന്ന്‌ മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പല്‍മാര്‍ക്കു ഹൈക്കോടതി നിര്‍ദ്ദേശം. പുതിയ ഉത്തരവിന്റെ സാഹചര്യത്തില്‍ ക്യാമ്പസുകളിലെ റീഡിങ്‌ റൂമുകള്‍ രാത്രിയും പ്രവര്‍ത്തിക്കാമോ എന്ന കാര്യത്തില്‍ സര്‍ക്കാരിനോട്‌ വിശദീകരണം ബോധിപ്പിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു.
പരീക്ഷാ സമയങ്ങളില്‍ രാത്രി 11-നുശേഷവും ഹോസ്‌റ്റലിലെ റീഡിങ്‌ റൂമുകള്‍ തുറന്നുവയ്‌ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തിനു മറുപടി നല്‍കണം. കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ രാത്രി റീഡിങ്‌ റൂമുകള്‍ തുറക്കുന്ന കാര്യത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ തീരുമാനമെടുക്കണമെന്ന്‌ കോടതി നിര്‍ദേശിച്ചു. 9.30നുശേഷം കുട്ടികള്‍ക്ക്‌ ഹോസ്‌റ്റലില്‍നിന്നു പുറത്തിറങ്ങാമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നാളെ ഹര്‍ജി പരിഗണിക്കുമ്പോള്‍ നിലപാടറിയിക്കണം.
എന്നാല്‍, പഠിക്കാനാണ്‌ കുട്ടികളെ ഹോസ്‌റ്റലില്‍ നിര്‍ത്തിയിരിക്കുന്നതെന്നും ഉറങ്ങേണ്ട സമയത്ത്‌ ഉറങ്ങണമെന്നും സൗകര്യമുള്ളപ്പോള്‍ വന്നു കയറാന്‍ ഇത്‌ ടൂറിസ്‌റ്റ്‌ ഹോം അല്ലെന്നും ആരോഗ്യ സര്‍വകലാശാല വാദത്തിനിടെ വ്യക്‌തമാക്കി.
18 വയസ്‌ പൂര്‍ത്തിയാവുമ്പോള്‍തന്നെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നതു സമൂഹത്തിന്‌ നല്ലതല്ലെന്നും സര്‍വകലാശാല വ്യക്‌തമാക്കി. 25 വയസില്‍ മാത്രമാണ്‌ ബുദ്ധിവികാസം പൂര്‍ണമാകുകയുള്ളൂവെന്നും 18 വയസ്‌ പൂര്‍ത്തിയായവര്‍ക്ക്‌ പക്വതയായെന്നു പറയാനാവില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ പറയുന്നു. വിവിധ ശാസ്‌ത്രീയ പഠനങ്ങളില്‍ 25 വയസില്‍ മാത്രമാണ്‌ ബുദ്ധിവികാസം പൂര്‍ണമാകുന്നതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഹോസ്‌റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഹോസ്‌റ്റല്‍ നടത്തിപ്പ്‌ ചുമതലയുള്ളവര്‍ക്ക്‌ ബാധ്യതയുള്ളതുകൊണ്ടാണ്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്‌. ഹോസറ്റല്‍ നിയന്ത്രണം വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിച്ചതായി പരാതിയൊന്നുമില്ല. രാത്രി ഒന്‍പതിനു ലൈബ്രറികള്‍ അടക്കുന്നതിനാല്‍ 9.30ന്‌ ഹോസ്‌റ്റലില്‍ കയറണം എന്ന്‌ പറയുന്നതില്‍ തെറ്റില്ല. നിയന്ത്രണങ്ങളില്‍ ലിംഗ വിവേചനമോ മൗലികാവകാശങ്ങളുടെ ലംഘനമോ ഇല്ലെന്നും ആരോഗ്യ സര്‍വകലാശാല സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here