എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനപരാതിയിൽ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. എംഎൽഎ.ക്കെതിരായ യുവതിയുടെ പരാതിയിൽ അസ്വാഭാവികതയുണ്ടെന്നാണ് നിരീക്ഷണം. വധശ്രമ ആരോപണങ്ങളിൽ മതിയായ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു. കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാർ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഈ നിരീക്ഷണങ്ങളുള്ളത്.
എൽദോസ് കുന്നപ്പിള്ളി 2022 ജൂലായ് മാസത്തിൽ തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാൽ ഓഗസ്റ്റ് മാസത്തിൽ അതേ റിസോർട്ടിലെത്തി പരസ്പരസമ്മതത്തോടെ ശാരീരികബന്ധത്തിലേർപ്പെട്ടെന്നും പറയുന്നു. ഇക്കാര്യത്തിലാണ് കോടതി സംശയം പ്രകടിപ്പിച്ചത്.
മാത്രമല്ല, വധശ്രമ കേസിലും കോടതി നിരീക്ഷണം നടത്തിയിട്ടുണ്ട്. സാഹചര്യത്തെളിവുകളടക്കം പരിശോധിച്ചാൽ വധശ്രമ ആരോപണത്തിൽ മതിയായ തെളിവുകളില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. എംഎൽഎ.യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ വാദിച്ചിരുന്നു. എന്നാൽ ഈ രണ്ട് ഹർജികളും കോടതി തള്ളുകയായിരുന്നു.