തിരുവനന്തപുരം: കൊലപാതകം, അസ്വാഭാവിക മരണം, ബലാത്സംഗക്കൊല തുടങ്ങിയ എല്ലാ ദുരൂഹ മരണങ്ങളിലും ഡി.എൻ.എ പരിശോധന നിർബന്ധമായും നടത്തണമെന്ന് പൊലീസ് മേധാവി അനിൽകാന്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇത്തരം സംഭവങ്ങളിൽ ആദ്യം തന്നെ ഡി.എൻ.എ പരിശോധന നടത്താത്തത് പിന്നീട് കേസന്വേഷണത്തെ ബാധിക്കുമെന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് മേധാവി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശം.
കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ലഭിക്കുന്ന തെളിവുകൾ ആദ്യം ഡി.എൻ.എ പരിശോധനയ്ക്ക് അയക്കണം. സാമ്പിൾ സുരക്ഷിതമായി സൂക്ഷിക്കാനും സയന്റിഫിക് ഓഫിസർമാർക്ക് കൈമാറാനും ഡി.ജി.പി നിർദേശിച്ചു. എന്നാൽ ഇക്കാര്യങ്ങൾ ആവശ്യപെടാതിരിക്കുന്നതാണ് പ്രധാനവീഴ്ചയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രൈം സ്‌പോട്ടിൽ നിന്ന് ലഭിക്കുന്ന ആവശ്യമായ സാമ്പിളുകൾ മാത്രം ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചാൽ മതിയെന്നായിരുന്നു നേരത്തെയുള്ള നിർദ്ദേശം. എന്നാൽ പുതിയ നിർദ്ദേശം അനുസരിച്ച് സംഭവ സ്ഥലത്തെ പരിശോധനയിൽ നിന്നും ലഭിക്കുന്ന വസ്തുക്കളും, ഇരയുടെ ശരീരത്തിൽനിന്നോ മൃതദേഹത്തിൽനിന്നോ കിട്ടുന്ന വസ്തുക്കളും അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ ഡി.എൻ.എ പരിശോധനയ്ക്ക് അയക്കണം. പിന്നീടുള്ള പരിശോധനകൾക്കായി സൂക്ഷിക്കാൻ സാംപിൾ സയന്റിഫിക് ഓഫിസർക്ക് കൈമാറണമെന്നും നിർദേശമുണ്ട്.