തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ പുതുക്കിയ വില്‍പ്പന നികുതി ബില്‍ നിയമസഭയില്‍ പാസാക്കി. മദ്യത്തിന് വില്‍പ്പന നികുതി നാല് ശതമാനം വര്‍ധിക്കുമ്പോള്‍ വിലയില്‍ കാര്യമായ വര്‍ധന ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു. ഒമ്പത് ബ്രാന്‍ഡുകള്‍ക്ക് വില കൂടും. ഇതില്‍ എട്ട് ബ്രാന്‍ഡുകള്‍ക്ക് 10 രൂപയും ഒരു ബ്രാന്‍ഡിന് 20 രൂപയുമാണ് വര്‍ധിക്കുന്നത്.
മദ്യത്തിന് ഗണ്യമായ വില വര്‍ദ്ധനവ് ഉണ്ടാകുന്നില്ലെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. പരമാവധി വില 20 രൂപയാണ് വര്‍ധിക്കുന്നത്.എന്നാൽ ലാഭം മദ്യകമ്പനികൾക്ക് മാത്രമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സർക്കാരിന്റെ പുതിയ നയം അംഗീകരിക്കാൻ കഴിയില്ലെന്ന് പിസി വിഷ്ണുനാഥ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ മദ്യവില വർധിപ്പിക്കരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
170 കോടി രൂപ മദ്യ കമ്പനികൾക്ക് നേടിക്കൊടുക്കുമ്പോൾ അധിക ഭാരം ജനങ്ങൾക്കാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പാവപ്പെട്ടവര്‍ക്ക് മേല്‍ മദ്യവിലവര്‍ധന അടിച്ചേല്‍പിക്കുന്ന സമീപനം ശരിയല്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.