ലണ്ടൻ: ബക്കിങ്ഹാം കൊട്ടാരത്തിൽ നയതന്ത്ര പ്രതിനിധികൾക്കായി ഒരുക്കിയ ആനുവൽ ഡിപ്ലൊമാറ്റിക് കോപ്സിൽ ഇന്നലെ ശ്രദ്ധേയയാത് വെയിൽസിന്റെ രാജകുമാരി കെയ്റ്റ് തന്നെയായിരുന്നു. രാജകൊട്ടാരത്തിൽ നയതന്ത്ര പ്രതിനിധികൾക്കായി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാൻ ഭർത്താവ് വില്യം രാജകുമാരനൊപ്പമായിരുന്നു കെയ്റ്റ് എത്തിയത്. മൂന്ന് വർഷത്തിനു ശേഷം ആദ്യമായി നടത്തുന്ന നയതന്ത്ര വിരുന്നിലേക്ക് നൂറുകണക്കിന് അതിഥികൾ എത്തിയിരുന്നു.
ചാൾസ് മൂന്നാമൻ രാജാവും രാജപത്നിയും ചേർന്ന് അതിഥികളെ സ്വീകരിച്ചപ്പോൾ വെയിൽസിലെ രാജകുമാരനും രാജകുമാരിയും അവർക്കൊപ്പം തന്നെ ഉണ്ടായിരുന്നു. എലിസബത്ത് രാജ്ഞിയുടെ രത്നക്കമ്മലും, മാർഗരറ്റ് രജകുമരിയുടെ പ്രിയപ്പെട്ട താമരപ്പൂ ആലേഖനം ചെയ്ത കിരീടവും അണിഞ്ഞെത്തിയ കെയ്റ്റ് തന്നെയായിരുന്നു മുഖ്യ ആകർഷക കേന്ദ്രം. അതേസമയം, നെറ്റ്ഫ്ളിക്സ് ട്രെയ്ലർ പുറത്തു വന്നതിനു ശേഷം ഇതാദ്യമായി ഹാരിയും മേഗനും പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
കെന്നഡി ഫൗണ്ടേഷന്റെ മനുഷ്യാവകാശ പ്രവർത്തനത്തിനുള്ള അവാർഡ് ഏറ്റുവാങ്ങുവാനായി അവർ ന്യുയോർക്കിൽ എത്തി. നേരത്തേ ജോ ബൈഡൻ, ബാരക്ക് ഒബാമ, ഹിലാരി ക്ലിന്റൺ തുടങ്ങിയവർക്കാണ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. രാജകുടുംബത്തിലെ ഘടനാപരമായ വംശീയതക്കെതിരെയുള്ള ധീരമായ ചെറുത്തു നിൽപിനാണ് ഹാരിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഇങ്ങ് ബക്കിങ്ഹാം കൊട്ടാരത്തിൽ അതിഥി സത്ക്കാരം പൊടിപൊടിക്കുകയായിരുന്നു. എലിസബത്ത് രാജ്ഞിയുടെ ഡയമണ്ട്-സഫയർ നെക്ക്ലെസ്സ് ധരിച്ചായിരുന്നു രാജപത്നി കാമില ചടങ്ങിൽ ആതിഥേയയായത്. ഒപ്പം രാജ്ഞിയുടെ ഇന്ദ്രനീല കിരീടവും രാജപ്ത്നി ധരിച്ചിരുന്നു. ഈ വർഷം മാർച്ചിലായിരുന്നു ഈ വിരുന്ന നടത്താൻ എലിസബത്ത് രാജ്ഞി ഉദ്ദേശിച്ചിരുന്നത്. എന്നാൽ, റഷ്യൻ – യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അത് നീട്ടിവയ്ക്കുകയായിരുന്നു. സാധാരണയായി എല്ലാ വർഷവും ഡിസംബറിൽ തന്നെയാണ് ഈ വിരുന്ന് നടക്കുക. എന്നാൽ 2020-ലും 2021-ലും കോവിഡ് മൂലം ഇത് നടന്നിരുന്നില്ല.
നേവി അന്ന വാലെന്റൈൻ ഗൗണും, രാജ്ഞിയുടെ ഇന്ദ്രനീല കിരീടവും ധരിച്ച് രാജപത്നി, ചാൾസ് മൂന്നാമനൊപ്പം ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇത് രണ്ടാം തവണയാണ് കാമില, എലിസബത്ത് രാജ്ഞിയുടെ ജോർജ്ജ് ആറാമൻ ഇന്ദ്രനീല കിരീടം അണിയുന്നത്. കഴിഞ്ഞ മാസം നടന്ന ദക്ഷിണാഫ്രിക്കൻ ഔദ്യോഗിക വിരുന്നിലും അവർ ഇതേ കിരീടമായിരുന്നു ധരിച്ചിരുന്നത്.