നടൻ ഷീസാൻ ഖാനുമായുള്ള ബന്ധം അവസാനിച്ചതോടെ തുനിഷ ശർമ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് കോടതിയിൽ. ഷീസാനുമായി വേർപിരിഞ്ഞ ശേഷവും ഒരുമിച്ച് സീരിയലിൽ അഭിനയിക്കേണ്ടി വന്നത് നടിക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയതായി പൊലീസ് വിശദീകരിച്ചു. ഷീസാനെ രണ്ടു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്.
ഷീസാനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഷീസാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ‘പെട്ടെന്ന് അസ്വസ്ഥയാകുന്ന പെൺകുട്ടിയാണ് തുനിഷ. ഒബ്‌സസീവ്-കമ്പൽസീവ് ഡിസോഡർ (ഒസിഡി) ഉണ്ടായിരുന്നു. ഇക്കാര്യം ഷീസാന് അറിയാം. തുനിഷയുടെ ചികിത്സയ്ക്കായി മൂന്നു ഡോക്ടർമാരെ നിർദേശിച്ചത് ഷീസാൻ തന്നെയാണ്. എല്ലാം അറിഞ്ഞുകൊണ്ടാണ് അവളുമായി അടുപ്പത്തിലായതും പിന്നീട് വേർപിരിഞ്ഞതും. വേർപിരിയലിനു ശേഷവും ഷീസാനൊപ്പം എല്ലാ ദിവസം സീരിയൽ സെറ്റിൽ തുനിഷ ജോലി ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തുനിഷയ്ക്ക് എല്ലാം മറക്കാൻ പ്രയാസമായിരുന്നു’ പൊലീസ് കോടതിയിൽ പറഞ്ഞു.
അതേസമയം, തുനിഷ ശർമയെ ഷീസാൻ ഖാൻ മതം മാറാൻ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് തുനിഷയുടെ അമ്മ വനിത ശർമ വെളിപ്പെടുത്തി. തുനിഷയുടെ മരണം കൊലപാതകമാകാമെന്നും മൃതദേഹം താഴെയിറക്കുമ്പോൾ ഷീസാൻ അവിടെയുണ്ടായിരുന്നുവെന്നും വനിത പറഞ്ഞു. മകൾ ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുൻപ് താൻ ഷൂട്ടിങ് സെറ്റിൽ വന്നിരുന്നുവെന്നും ഷീസാന്റെ രഹസ്യകാമുകിയെക്കുറിച്ചുള്ള വിവരം അയാളോട് ചോദിച്ചുവെന്നും അവർ വെളിപ്പെടുത്തി