പുറ്റേക്കരയിൽ യുവ എൻജിനീയറുടെ മരണം കൊലപാതകം

0

തൃശൂർ: പുറ്റേക്കരയിൽ യുവ എൻജിനീയറുടെ മരണം കൊലപാതകം. കൊല്ലപ്പെട്ട അരുൺലാലിന്റെ സുഹൃത്തായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെയാണ് പേരാമംഗലം പൊലീസ് അറസ്റ്റു ചെയ്തത്. ടിനുവിന്റെ പ്രണയബന്ധത്തെക്കുറിച്ച് അരുൺ സ്ഥിരമായി കളിയാക്കിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

അരുണിന്റേത് മർദ്ദനമേറ്റുള്ള മരണമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. സിസി ടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളുമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അരുൺലാലും പ്രതി ടിനുവും സുഹൃത്തുക്കളായിരുന്നു. ടിനു കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരനാണ്. സ്ഥിരമായി മദ്യപിക്കാറുള്ള ടിനു നഗരത്തിലെ ബാറിൽ വച്ചാണ് അരുൺലാലുമായി പരിചയത്തിലായത്. ഒരിക്കൽ ഇരുവരും തമ്മിലുള്ള സംസാരത്തിനിടെ തനിക്കൊരു യുവതിയുമായി പ്രണയമുണ്ടെന്ന് ടിനു അരുണിനോട് വെളിപ്പെടുത്തി. എന്നാൽ ഇക്കാര്യം പറഞ്ഞ് അരുൺ ടിനുവിനെ കളിയാക്കി. അതിനിടെ യുവതി ടിനുവുമായി അകന്നു.

യുവതി തന്നിൽ നിന്നും അകലാൻ കാരണം അരുണാണെന്നാണ് ടിനു കരുതിയിരുന്നത്. ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അരുണിനെ കൊലചെയ്യാൻ പദ്ധതിയിട്ട ടിനു കഴിഞ്ഞ ദിവസം തൃശൂരിലെ ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ അരുണിനെ ടിനു കണ്ടു. ബൈക്കിൽ വീട്ടിൽ വിടാമെന്നു പറഞ്ഞ് കയറ്റിക്കൊണ്ടുപോയി. പുറ്റേക്കരയിലെ ഇടവഴിയിൽ ബൈക്ക് നിർത്തി അരുൺലാലിനെ ഇറക്കി മർദിച്ചു. മർദനത്തിനിടെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമായത്.

ബാറിൽ മദ്യപിക്കുന്ന അരുൺ ലാലിന്റെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചു. കൊലപാതകം നടന്ന സ്ഥലത്തു നിന്നും ബൈക്കിൽ പോകുന്ന ദൃശ്യങ്ങളും കിട്ടി. ടർഫിൽ പന്തുകളി കഴിഞ്ഞ് വന്ന യുവാക്കൾ ഇരുവരും സംസാരിച്ചു നിൽക്കുന്നത് കണ്ടുവെന്ന മൊഴിയും നിർണായകമായി.

LEAVE A REPLY

Please enter your comment!
Please enter your name here