ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി 22,000 കണ്ടൽമരങ്ങൾ മുറിക്കാൻ ബോംബെ ഹൈകോടതി അനുമതി. മുംബൈയും സമീപ ജില്ലകളുമായ പാൽഘർ, താനെ തുടങ്ങിയ സ്ഥലങ്ങളിൽ മരം മുറിക്കുന്നതിനാണ് അനുമതി. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായാണ് മരം മുറിക്കുന്നത്.
ചീഫ് ജസ്റ്റിസ് ദീപാൻകർ ദത്ത ജസ്റ്റിസ് അഭയ് അഹൂജ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി. വനം-പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവെക്കുന്ന വ്യവസ്ഥകൾ പാലിച്ച് മരം മുറിക്കാമെന്നാണ് ഉത്തരവ്. മരം മുറിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് കോടതിയെ സമീപിച്ചത്. നേരത്തെ കണ്ടൽ മരങ്ങൾ മുറിക്കുന്നത് നിരോധിച്ച് കോടതി ഉത്തരവ് ഇറക്കിയിരുന്നു.
ഇതിന് എതിരെയാണ് അപ്പീൽ ഹരജിയുമായി നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് എത്തിയത്. അപ്പീൽ ഹരജിയിൽ നേരത്തെ 50,000ത്തോളം മരങ്ങൾ മുറിക്കേണ്ട സ്ഥാനത്ത് ഇതിന്റെ എണ്ണം 22,000 ആയി ചുരുക്കിയിട്ടുണ്ടെന്ന് കോർപ്പറേഷൻ വ്യക്തമാക്കിയിരുന്നു.