അബുദാബി: തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന പുതിയ നിയമങ്ങളുമായി യുഎഇ ഭരണകൂടം. പ്രധാനമായും റിക്രൂട്ടിംഗ്, വിസ തട്ടിപ്പുകളില്‍ നിന്നും ചൂഷണത്തില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ രക്ഷിക്കുന്ന പുതിയ നിയമമാണ് യുഎഇയില്‍ പ്രാബല്യത്തില്‍ വന്നത്.
റിക്രൂട്ടിംഗിന് മുന്‍പ് ജോലിയുടെ സ്വഭാവം, ശമ്ബളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് വീട്ടുജോലിക്കാരെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. വിസക്കോ യാത്ര ടിക്കറ്റിനോ വേണ്ടി ഏജന്റിനോ തൊഴിലുടമയ്‌ക്കോ ഇടനിലക്കാര്‍ക്കോ പണം നല്‍കരുതെന്നും വാഗ്ദാനപ്രകാരമുള്ള ജോലിയോ ശമ്ബളോ ലഭിച്ചില്ലെങ്കില്‍ തിരിച്ചയയ്ക്കാന്‍ ആവശ്യപ്പെടാമെന്നും നിയമത്തില്‍ നിര്‍ദ്ദേശിക്കുന്നു.
വീട്ടുജോലിക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ തൊഴിലുടമ പിടിച്ചുവയ്ക്കാന്‍ പാടില്ല. പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി തുടങ്ങി വ്യക്തിഗത രേഖകള്‍ തൊഴിലാളികളാണ് സൂക്ഷിക്കേണ്ടത്. വീട്ടുജോലിക്കാരോട് മാന്യമായി പെരുമാറണം. അവരെ അക്രമിക്കരുത്. തൊഴിലാളിക്കു കൃത്യമായി വേതനം ലഭിക്കുന്നുണ്ടെന്ന് റിക്രൂട്ടിങ് ഏജന്‍സി ഉറപ്പാക്കണമെന്ന് നിർദ്ദേശത്തിലുണ്ട്.
കരാര്‍ പ്രകാരമുള്ള ജോലിയില്‍ വീഴ്ച പാടില്ല. ന്യായമായ കാരണമില്ലാതെ ജോലി നിര്‍ത്തരുത്. ജോലി സ്ഥലത്തെ സ്വകാര്യത മാനിക്കുകയും തൊഴിലുടമയുടെ സ്വത്ത്, ഉപകരണങ്ങള്‍ എന്നിവ സംരക്ഷിക്കുകയും വേണം. പുറത്തു പോയി ജോലി ചെയ്യാന്‍ പാടില്ല. തൊഴില്‍ തര്‍ക്കമുണ്ടായാല്‍ മാനവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയത്തെ സമീപിക്കാമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.