വാഷിംഗ്ടണ്‍: കോവിഡ് കാലത്ത് ഫ്‌ളൈറ്റ് സര്‍വീസുകള്‍ റദ്ദാക്കുകയും മാറ്റം വരുത്തുകയും ചെയ്തതിന്റെ പേരില്‍ ടിക്കറ്റ് റിഫണ്ടും പിഴയുമായി എയര്‍ ഇന്ത്യ 1000 കോടി രൂപയോളം നല്‍കണമെന്ന് അമേരിക്ക. റിഫണ്ട് ഇനത്തില്‍ 121.5 മില്യണ്‍ ഡോളറും (ഏകദേശം 988.5 കോടി രൂപ) റിഫണ്ട് നല്‍കുന്നതില്‍ വരുത്തിയ കാലതാമസത്തിന് 1.4 മില്യണ്‍ ഡോളറും (ഏകദേശം 11.38 കോടി രൂപ) നല്‍കണമെന്നാണ് യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
എയര്‍ ഇന്ത്യ അടക്കം ആറ് എയര്‍ലൈന്‍സ് കമ്പനികള്‍ക്കാണ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നോട്ടീസ്. ആറ് കമ്പനികള്‍ക്കും കൂടി 600 മില്യണ്‍ ഡോളര്‍ ആണ് പിഴയിട്ടിരിക്കുന്നത്. ഫ്രണ്ടിയര്‍, ടിഎപി പോര്‍ചുഗല്‍, എയ്‌റോ മെക്‌സിക്കോ, എല്‍ എഐ, അവിയാന്‍ക എന്നിവരാണ് നോട്ടീസ് ലഭിച്ച മറ്റ് കമ്പനികള്‍.
എയര്‍ ഇന്ത്യയുടെ ‘റിഫണ്ട് ഓണ്‍ റിക്വസ്റ്റ്’ നയം ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നയത്തിന് വിരുദ്ധമാണ്. യു.എസില്‍ വിമാന സര്‍വീസ് റദ്ദാക്കുകയും മാറ്റം വരുത്തുകയോ ചെയ്താല്‍ ടിക്കറ്റ് റിഫണ്ട് ചെയ്യാന്‍ കമ്പനി നിയമപരമായി ബാധ്യസ്ഥമാണ്.
അതേസമയം, എയര്‍ ഇന്ത്യ വരുത്തിയ ഈ ബാധ്യത ടാറ്റ ഗ്രൂപ്പ് കമ്പനി ഏറ്റെടുക്കുന്നതിന് മുന്‍പുള്ളതാണ്. എയര്‍ ഇന്ത്യയ്‌ക്കെതിരെത 1900ലേറെ റിഫണ്ട് പരാതികളാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ പരാതിക്കാര്‍ക്ക് റിഫണ്ട് എന്ന് നല്‍കുമെന്നതില്‍ എയര്‍ ഇന്ത്യ കൃത്യമായ സമയം ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചിരുന്നില്ല. എയര്‍ ഇന്ത്യയുടെ റിഫണ്ട് നയത്തിന് വിരുദ്ധമായി, എയര്‍ ഇന്ത്യ സമയബദ്ധിതമായി റിഫണ്ട്് നല്‍കിയിരുന്നില്ല. ഇത് റിഫണ്ട് ലഭിക്കുന്നതിലുണ്ടാകുന്ന അതിയായ കാലതാമസം ഉപഭോക്താക്കള്‍ക്ക് വിഷമമുണ്ടാക്കുന്നുവെന്ന് പിഴ ചുമത്തുന്നതിന് കാരണമായി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചൂണ്ടിക്കാട്ടി.