തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെയുള്ള സമരത്തിന് നേതൃത്വം നൽകുന്ന പുരോഹിതർക്കുനേരെ പ്രതികാര നടപടിയുമായി സർക്കാർ.
ശനിയാഴ്ച വിഴിഞ്ഞത്ത് പദ്ധതി അനുകൂലികൾ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. സഹായമെത്രാൻ ക്രിസ്തുദാസ് ഉൾപ്പടെ അമ്പതോളം വൈദികർ പ്രതിപ്പട്ടികയിലുണ്ട്.
വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി വകുപ്പുകളിട്ടാണ് സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേര അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്.
ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പോലീസിന്റെ എഫ്ഐആറിലുള്ളത്. പരാതിക്ക് പുറമെ പോലീസ് സ്വമേധയ കേസുമെടുത്തു.
ആർച്ച് ബിഷപ്പും സഹായമെത്രാനും സ്ഥലത്തില്ലന്നിരിക്കെ ഇരുവരെയും പ്രതിപ്പട്ടികയിൽ ചേർത്തത് സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിൻ പെരേര ആരോപിച്ചു.
രണ്ടുലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നും പോലീസ് ആരോപിക്കുന്നു. കണ്ടാലറിയാവുന്ന മറ്റുചിലർക്കെതിരെയും പോലീസ് കേസെടുത്തു. എന്നാൽ സമരക്കാരെ ക്രൂരമായി മർദിച്ച പദ്ധതി അനുകൂലികൾക്കെതിരെ പോലീസ് രണ്ട് കേസ് മാത്രമാണെടുത്തിട്ടുള്ളത്.