മോസ്കോ: രാജ്യം നിങ്ങളുടെ വേദന പങ്കിടുന്നുവെന്ന് റഷ്യൻ സൈനികരുടെ അമ്മമാരോട് പ്രസിഡന്റ് വ്ലാദിമർ പുടിൻ. യുക്രെയ്നെതിരായ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടേയും യുദ്ധം ചെയ്യുന്നവരുടെയും അമ്മമാരുടെ യോഗത്തിലാണ് പുടിൻ ഇക്കാര്യം പറഞ്ഞത്.
ഒരു മകന്റെ നഷ്ടത്തിന് പകരം വയ്ക്കാൻ യാതൊന്നിനും കഴിയില്ല- യോഗത്തിൽ പുടിൻ പറഞ്ഞു, റഷ്യയുടെ ഔദ്യോഗിക വാർത്താ മാധ്യമം റിപ്പോർട്ട് ചെയ്തു. യുക്രെയ്ൻ യുദ്ധത്തിനെതിരായി റഷ്യയിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് സൈനികരുടെ അമ്മമാരുടെ യോഗം പുടിൻ വിളിച്ചത്.
സൈനികരുടെ അമ്മമാർ ആരോപിക്കുന്നത് തങ്ങളുടെ മക്കളെ മതിയായ പരിശീലനമില്ലാതെയാണ് യുദ്ധമുഖത്തേക്ക് തള്ളിവിട്ടിരിക്കുന്നതെന്നാണ്. കഠിനമായ തണുപ്പിൽ മതിയായ ആയുധങ്ങളും വസ്ത്രങ്ങളും സൈനികർക്ക് നൽകിയിട്ടില്ലെന്നും ഈ അമ്മമാർ പരസ്യമായി പരാതിപ്പെടുന്നു.
വെള്ളിയാഴ്ച മോസ്കോയ്ക്ക് സമീപമുള്ള പുടിന്റെ വസതിയിലായിരുന്നു യോഗം. യുദ്ധത്തിൽ പങ്കെടുക്കുന്ന സൈനികർ രാജ്യത്തിന്റെ ഹീറോകളാണെന്ന് പുടിൻ പറഞ്ഞു. ടിവി, ഇന്റർനെറ്റ് എന്നിവയിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകളും നുണകളും വിശ്വസിക്കരുതെന്നും പ്രസിഡന്റ് സ്ത്രീകളോട് അഭ്യർഥിച്ചു.