തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെള്ളിയാഴ്ച പിജി ഡോക്ടർമാരുടെ സമരം. മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ സമരം നടത്തുന്നത്. ഒപി, കിടത്തി ചികിത്സ എന്നിവയെ സമരം ബാധിക്കും. അത്യാഹിത വിഭാഗം, ഐസിയു, ലേബർ റൂം എന്നിവയെ സമരം ബാധിക്കില്ല.
സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. ന്യൂറോ സർജറി വിഭാഗത്തിലെ റെസിഡന്റ് വനിതാ ഡോക്ടറെയാണ് രോഗിയുടെ ഭർത്താവ് മർദ്ദിച്ചത്. രോഗി മരിച്ച വിവരം അറിയിച്ചപ്പോഴായിരുന്നു മർദ്ദനം. ഡോക്ടറുടെ പരാതിയിൽ കൊല്ലം സ്വദേശി സെന്തിൽ കുമാറിനെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരുന്നു.
സുരക്ഷാ ജീവനക്കാരും മറ്റും എത്തിയാണ് ഡോക്ടറെ രക്ഷിച്ചത്. പരിക്കേറ്റ ഡോക്ടർ ചികിത്സയിലാണ്.