നാരകക്കാനം കൊലപാതകം: അയല്‍വാസിയായ പൊതുപ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

0


കട്ടപ്പന: നാരകക്കാനം പള്ളിക്കവലയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി അറസ്‌റ്റില്‍. പള്ളിക്കവല കമ്പിടിയാമാക്കല്‍ ചിന്നമ്മ(64)യെ കഴിഞ്ഞ 23 ന്‌ വീടിനുള്ളില്‍ തീ പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസി വെട്ടിയാങ്കല്‍ സജി എന്നറിയപ്പെടുന്ന തോമസ്‌ വര്‍ഗീസാണ്‌ (54) അറസ്‌റ്റിലായത്‌. ഇയാളെ തമിഴ്‌നാട്ടിലെ കമ്പത്തുനിന്നാണ്‌ പോലീസ്‌ പിടികൂടിയത്‌.
മോഷണശ്രമത്തിനിടെയാണു കൊലപാതകമെന്ന്‌ സജി ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്‌. 23 ന്‌ ഉച്ചയ്‌ക്ക്‌ 12.30 നാണ്‌ സജി ചിന്നമ്മയുടെ വീട്ടിലെത്തിയത്‌. വീടിനു പുറത്ത്‌ തുണി അലക്കുകയായിരുന്ന ചിന്നമ്മയോട്‌ ഇയാള്‍ വെള്ളം ചോദിച്ചു. വെള്ളമെടുക്കാന്‍ അടുക്കളയിലേക്കു പോയ ചിന്നമ്മയെ പിന്നിലൂടെയെത്തിയ സജി കൊരണ്ടിപ്പലകകൊണ്ട്‌ തലയ്‌ക്കടിക്കുകയായിരുന്നു. തലയില്‍നിന്നു ചോരവാര്‍ന്ന ചിന്നമ്മ നിലവിളിക്കിടയില്‍ മേശപ്പുറത്തു കിടന്ന കറിക്കത്തിയെടുത്ത്‌ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വാക്കത്തി കൊണ്ട്‌ ചിന്നമ്മയെ സജി തലങ്ങും വിലങ്ങും വെട്ടി. കഴുത്തിലും വയറ്റിലും കൈയിലും വെട്ടേറ്റതോടെ ചിന്നമ്മ ബോധംകെട്ടു വീണു. അടുത്ത മുറിയില്‍നിന്ന്‌ തുണികളും ബ്ലാങ്കറ്റും എടത്തുകൊണ്ടുവന്ന്‌ ചിന്നമ്മയുടെ ദേഹത്തിട്ടശേഷം സജി ഗ്യാസ്‌ സിലിണ്ടറിന്റെ ഹോസ്‌ മുറിച്ച്‌ തീ കത്തിച്ചു. അര്‍ധപ്രാണയായ ചിന്നമ്മ ഈ സമയം പ്രാണനുവേണ്ടി പിടഞ്ഞതായും പ്രതി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്‌.
തീ കൊളുത്തുന്നതിനു മുമ്പ്‌ ചിന്നമ്മയുടെ കഴുത്തില്‍ കിടന്ന രണ്ടു പവനിലേറെ തൂക്കം വരുന്ന സ്വര്‍ണമാലയും കുരിശും കൈയില്‍ ധരിച്ചിരുന്ന രണ്ടു സ്വര്‍ണവളയും പ്രതി കൈക്കലാക്കി. ഇതു പണയംവച്ചു കിട്ടിയ 1,25,000 രൂപയുമായി ഇയാള്‍ പിന്നീട്‌ നാടുവിടുകയായിരുന്നു.
തമിഴ്‌നാട്ടിലെ കമ്പം സ്‌റ്റാന്‍ഡില്‍നിന്നാണ്‌ ഇയാളെ പിടികൂടിയത്‌. ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്‌.പി. വി.എ. നിഷാദ്‌മോന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ ശാസ്‌ത്രീയ അന്വേഷണത്തിലാണ്‌ പ്രതിയെ കണ്ടെത്തിയത്‌. 48 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി.
ഇന്നലെ ഉച്ചകഴിഞ്ഞ്‌ തെളിവെടുപ്പിനായി സജിയെ നാരകക്കാനത്തെത്തിച്ചപ്പോള്‍ നാട്ടുകാരും ബന്ധുക്കളും പോലീസ്‌ ജീപ്പ്‌ വളഞ്ഞ്‌ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന്‌ നേരിയ സംഘര്‍ഷമുണ്ടായി. പ്രതിയെ ഇറക്കിവിടാനാവശ്യപ്പെട്ട്‌ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ശകാരവര്‍ഷവുമായി പോലീസ്‌ വാഹനത്തിലിടിക്കുകയും ബഹളം വയ്‌ക്കുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here