ന്യൂഡൽഹി: വരിക്കാരെ നേടുന്നതിൽ സെപ്റ്റംബറിൽ മുന്നിൽനിന്നത് റിലയൻസ് ജിയോയെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) കണക്ക്.
ജിയോയും എയർടെലും വരിക്കാരെ കൂട്ടി നേട്ടമുണ്ടാക്കിയപ്പോൾ വോഡഫോൺ ഐഡിയക്ക് (വി.ഐ.) വൻതോതിൽ വരിക്കാർ കുറഞ്ഞു. 7.2 ലക്ഷം പേർ ജിയോയിലും 4.12 ലക്ഷം പേർ എയർടെലിലും വരിക്കാരായി. വോഡഫോൺ ഐഡിയക്ക് കനത്ത പ്രഹരമായി 40.11 ലക്ഷം ആളുകൾ നെറ്റ്‌വർക്ക് ഉപേക്ഷിച്ചു. ഓഗസ്റ്റിൽ 19.58 ലക്ഷം വരിക്കാരായിരുന്നു വി.ഐ. വിട്ടുപോയത്.
5 ജിയുടെ വരവാണ് വി.ഐ.ക്ക് തിരിച്ചടിയായതിന്റെ ഒരുകാരണമായി വിലയിരുത്തപ്പെടുന്നത്. ജിയോയും എയർടെലും പ്രധാന നഗരങ്ങളിൽ ഇതിനകം 5 ജി സേവനം തുടങ്ങിയിട്ടുണ്ടെങ്കിലും വി.ഐ. കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.
നമ്പർ നിലനിർത്തി നെറ്റ്‌വർക്ക് മാറാനാകുന്ന മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എം.എൻ.പി.) സേവനം സെപ്റ്റംബറിൽ 1.19 കോടി വരിക്കാരാണ് പ്രയോജനപ്പെടുത്തിയതെന്നും ട്രായിയുടെ പുതിയ കണക്കുകളിൽ പറയുന്നു. രാജ്യത്താകെയുള്ള വയർലെസ് നെറ്റ്‌വർക്ക് വരിക്കാരുടെ എണ്ണം ഓഗസ്റ്റിനെ അപേക്ഷിച്ച് 0.32 ശതമാനം കുറഞ്ഞു. മൊബൈലും ലാൻഡ് ലൈനുകളുമടക്കം ടെലിഫോൺ വരിക്കാരുടെ എണ്ണവും 0.27 ശതമാനം കുറഞ്ഞ് 117.19 കോടിയിലെത്തി. അതേസമയം, ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം 0.28 ശതമാനം വർധിച്ച് 81.6 കോടിയിലെത്തി.
bb ഒന്നാം സ്ഥാനത്ത് ജിയോ bb ടെലികോം കമ്പനികളിൽ രാജ്യത്ത് മുന്നിലുള്ളത് റിലയൻസ് ജിയോ തന്നെ. സെപ്റ്റംബർ അവസാനംവരെയുള്ള കണക്കുകൾപ്രകാരം, ജിയോക്ക് ആകെ 42 കോടി വരിക്കാരും എയർടെലിന് 36.4 കോടി വരിക്കാരും വി.ഐ.ക്ക് 25 കോടി വരിക്കാരുമാണുള്ളത്. നാലാമതുള്ള ബി.എസ്.എൻ.എലിന് 1.09 കോടി വരിക്കാരുണ്ട്.