ലഹരിമാഫിയെയും ഗുണ്ടാ സംഘങ്ങളെയും നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാരും ആഭ്യന്തരവകുപ്പും വൻ പരാജയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
ലഹരിമാഫിയ കേരളത്തിൽ അഴിഞ്ഞാടുന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് തലശ്ശേരിയിലെ ഇരട്ടക്കൊലപാതകം. സംസ്ഥാനത്ത് ക്രമസമാധാനം പൂർണ്ണമായും തകർന്നു. ജനങ്ങൾക്ക് സ്വൈര്യമായി ജീവിക്കാൻ കഴിയുന്നില്ല.പൊലീസും ഗുണ്ടകളും മാഫിയാ സംഘങ്ങളും തേർവാഴ്ച നടത്തുകയാണ്. ലഹരിമാഫിയ കേരളത്തിൽ പിടിമുറുക്കി. അതിന് കാരണം സിപിഎമ്മിലെയും പൊലീസ് സേനയിലെ ചിലരും ലഹരിമാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടും അന്തർധാരയുമാണ്.
തലശ്ശേരിയിലെ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയായ പാറായി ബാബു ഡിവൈഎഫ് ഐ പ്രവർത്തകൻ കൂടിയാണ്. എല്ലാത്തരം അക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് സിപിഎം അധപതിച്ചു. നീതിന്യായ പരിപാലനം പോലും നടത്താൻ കഴിയാത്ത കഴിവുകെട്ട സർക്കാരാണ് കേരളത്തിലേതെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും സുധാകരൻ പറഞ്ഞു.