കൊച്ചി മെട്രോ രണ്ടാംഘട്ടം പ്രതിസന്ധിയില്‍ , ഫ്രഞ്ച്‌ ബാങ്കില്‍നിന്നു വായ്‌പ കിട്ടില്ല

0


കൊച്ചി: കൊച്ചി മെട്രോയുടെ കലൂര്‍ മുതല്‍ ഇന്‍ഫോ പാര്‍ക്ക്‌ വരെയുള്ള രണ്ടാംഘട്ട നിര്‍മാണം പ്രതിസന്ധിയില്‍. വായ്‌പ നല്‍കാമെന്നു വാഗ്‌ദാനം ചെയ്‌ത ഫ്രഞ്ച്‌ വികസന ബാങ്ക്‌ പദ്ധതിയില്‍നിന്നു പിന്മാറിയതോടെയാണിത്‌. പ്രതീക്ഷിച്ച തുകയ്‌ക്കു പദ്ധതി പൂര്‍ത്തിയാകില്ലെന്നു വ്യക്‌തമായതിനെത്തുടര്‍ന്നാണു ബാങ്കിന്റെ പിന്‍വാങ്ങല്‍.
അതേസമയം, നിര്‍മാണം മുടങ്ങില്ലെന്നും മറ്റൊരു ഏജന്‍സിയെ കണ്ടെത്തി പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും കെ.എം.ആര്‍.എല്‍. അറിയിച്ചു.
കലൂര്‍ മുതല്‍ കാക്കനാട്‌ ഇന്‍ഫോ പാര്‍ക്ക്‌ വരെ മെട്രോ നിര്‍മിക്കാന്‍ ഫ്രഞ്ച്‌ വികസന ബാങ്കായ എ.എഫ്‌.ഡിയുടെ വായ്‌പയായിരുന്നു കെ.എം.ആര്‍.എല്ലിന്റെ പ്രതീക്ഷ. എന്നാല്‍, മെട്രോ ഒന്നാംഘട്ട നിര്‍മാണത്തില്‍ നല്‍കിയ റിപ്പോര്‍ട്ട്‌ ഊതിവീര്‍പ്പിച്ചതാണെന്ന്‌ എ.എഫ്‌.ഡി. കണ്ടെത്തി. മെട്രോയുടെ ആദ്യഘട്ട നിര്‍മാണ എസ്‌റ്റിമേറ്റ്‌ 5,181 കോടി രൂപയായിരുന്നെങ്കിലും പൂര്‍ത്തിയായത്‌ 7,100 കോടി രൂപയ്‌ക്കാണ്‌.
ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായാല്‍ ഓരോ ദിവസവും 4.5 ലക്ഷം പേര്‍ മെട്രോ യാത്രക്കാരാകുമെന്നും കണക്കുകൂട്ടി. നിലവിലെ പ്രതിദിന യാത്രക്കാര്‍ 70,000 പേരാണ്‌.
രണ്ടാംഘട്ട നിര്‍മാണത്തിനു കെ.എം.ആര്‍.എല്ലിന്റെ എസ്‌റ്റിമേറ്റ്‌ 2,577 കോടി രൂപയാണ്‌. കേന്ദ്രസര്‍ക്കാര്‍ ഇത്‌ 1,957 കോടി രൂപയായി വെട്ടിക്കുറിച്ചാണു പദ്ധതിക്ക്‌ അനുമതി നല്‍കിയത്‌. പക്ഷേ, പദ്ധതി പൂര്‍ത്തിയാക്കാന്‍ 3,500 കോടി രൂപ വേണ്ടിവരുമെന്നാണ്‌ എ.എഫ്‌.ഡിയുടെ വിലയിരുത്തല്‍. ആദ്യഘട്ട എസ്‌റ്റിമേറ്റ്‌ വിലയിരുത്തല്‍ പിഴച്ചതോടെ രണ്ടാം ഘട്ടത്തില്‍ എ.എഫ്‌.ഡി. സ്വന്തം നിലയ്‌ക്ക്‌ ഏജന്‍സിയെവച്ച്‌ അന്വേഷണം നടത്തുകയായിരുന്നു. ഉദ്ദേശിച്ച തുകയ്‌ക്കു പദ്ധതി പൂര്‍ത്തിയാകില്ലെന്നു വ്യക്‌തമായതോടെയാണു പിന്മാറ്റം.
കഴിഞ്ഞ സെപ്‌റ്റംബര്‍ ഒന്നിനു കൊച്ചിയില്‍ മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തിരുന്നു. അതു കഴിഞ്ഞു രണ്ടു മാസം പിന്നിടുമ്പോള്‍ പദ്ധതിതന്നെ അനിശ്‌ചിതത്തിലായിരിക്കുകയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here