പൊലീസിനോട് അപമര്യാദയായി പെരുമാറിയതിന് കേരളാ ഗവർണറുടെ സഹോദരൻ അറസ്റ്റിൽ. പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചുതള്ളുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന് ആരോപിച്ച് കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ഉന്തും തള്ളും ഉണ്ടായതിന് പിന്നാലെ വീട്ടിലെത്തിയാണ് ആസിഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡൽഹി കോർപറേഷനിലേക്ക് ഡിസംബർ 4നു നടക്കുന്ന തിരഞ്ഞെടുപ്പിൽ ആസിഫ് മുഹമ്മദ് ഖാന്റെ മകൾ ആരിബ ഖാൻ ഷഹീൻബാഗിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിയില്ലാതെ ജാമിയ നഗറിൽ യോഗം നടത്തുകയും ഇതു തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ആസിഫ് പിടിച്ചുതള്ളുകയും മോശമായി പെരുമാറുകയും ചെയ്തതായി ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു.
പണം നൽകി വോട്ടർമാരെ സ്വാധീനിക്കാനുള്ള എഎപി പ്രവർത്തകരുടെ ശ്രമം തടയാനെത്തിയപ്പോൾ പൊലീസ് അകാരണമായി ഇടപെട്ടെന്നാണ് ആസിഫിന്റെ പ്രതികരണം. വീട്ടിലെത്തിയ പൊലീസ് സംഘം ബലംപ്രയോഗിച്ചാണ് പിതാവിനെ കസ്റ്റഡിയിലെടുത്തതെന്ന് ആരിബ ആരോപിച്ചു.