തിരുവനന്തപുരം: കോർപറേഷനിലെ കത്ത് വിവാദത്തിൽ, മേയർ ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രൈാഞ്ച് വീണ്ടും രേഖപ്പെടുത്തി. താൻ ആരോടും കത്തെഴുതാൻ നിർദ്ദേശിച്ചിട്ടില്ലെന്നും ലെറ്റർ പാഡ് ദുരൂപയോഗം ചെയ്തതാണെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലിന് ആര്യ മൊഴി നൽകി. പ്രാഥമിക അന്വേഷണം നടത്തിയപ്പോഴും മേയറുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. ഇത്തരത്തിൽ ഒരു കത്ത് തയ്യാറാക്കിയിട്ടില്ലെന്നാണ് ജീവനക്കാരും മൊഴി നൽകിയിട്ടുള്ളത്.
കത്ത് വ്യാജമെന്ന ആര്യാ രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തത്. സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ച കത്ത് കോർപ്പറേഷൻ ഓഫീസിൽ തന്നെ തയ്യാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതേസമയം ആര്യാ രാജേന്ദ്രൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലേക്ക് മഹിളാമോർച്ച നടത്തിയ മാർച്ചിൽ നേരിയ സംഘർഷം ഉണ്ടായി. കോൺഗ്രസ് കൗൺസിലർമാരുടെ സമരത്തിൽ ശശി തരൂർ എംപി പങ്കെടുത്തു. അതിനിടെ മേയർക്കെതിരായ പ്രതിഷേധം തടയണമെന്ന ഡെപ്യൂട്ടി മേയറുടെ ആവശ്യം ഹൈക്കോടതി തള്ളി. സമരം ചെയ്യാൻ പാടില്ലെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചു.