സ്വകാര്യ പരിപാടികൾ പാർട്ടിയെ അറിയിക്കാറില്ലെന്നും പൊതുവേദിയിലോ പാർട്ടി പരിപാടിയിലോ പങ്കെടുക്കുമ്പോൾ ഡിസിസിയെ അറിയിക്കാറുണ്ടെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. താരിഖ് അന്‍വറോ, അച്ചടക്ക സമിതിയോ ഒരു തരത്തിലുള്ള അതൃപ്തിയും അറിയിച്ചിട്ടില്ലെന്നും തരൂർ വ്യക്തമാക്കി.
പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ ഡിസിസിയെ അറിയിക്കുന്നത് 16 വർഷങ്ങളായി ചെയ്യുന്ന കാര്യമാണ്. വിവാദങ്ങൾ താനുണ്ടാക്കിയിട്ടില്ല. നേതാക്കളുമായി ഒരു അകൽച്ചയുമില്ലെന്നും തരൂർ പറഞ്ഞു.
നേതാക്കളുമായി സംസാരിക്കുന്നതിന് തടസമില്ല. ആരോടും അമര്‍ഷമില്ല. എന്റെ വായിന് നിന്ന് അങ്ങനെ എന്തെങ്കിലും കേട്ടിട്ടുണ്ടോ?. ഏത് വിവാദമാണ് ഉണ്ടാക്കിയത്?. ആരോടും മിണ്ടാതിരിക്കുന്നില്ല. എന്നോട് സംസാരിച്ചാല്‍ മറുപടി പറയും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മണ്ഡലത്തിൽ വന്നത് സുഹൃത്ത് ക്ഷണിച്ചിട്ടാണ്. മിണ്ടാതിരിക്കാൻ തങ്ങൾ കിൻഡർ ഗാർഡൻ കുട്ടികളല്ലെന്നും തരൂർ വ്യക്തമാക്കി.
കൊച്ചിയിൽ സംസ്ഥാന കോൺക്ലേവ് സംഘടിപ്പിക്കുന്നത് പ്രൊഫഷണൽ കോൺഗ്രസാണ്. ഇതിന്റെ സംഘാടകരാണ് ആര്, എപ്പോൾ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് അസുഖം മൂലം പങ്കെടുക്കാനാകില്ലെന്നാണ് അറിയിച്ചത്. അദ്ദേഹത്തിന്റെ അസുഖം ഭേദമാകട്ടെ എന്നാണ് പ്രാര്‍ഥനയെന്നും തരൂർ വ്യക്തമാക്കി.