ബെംഗളൂരിലെ ബിസിനസുകാരൻ മരിച്ചത് ഹൃദയാഘാതം മൂലം. വീട്ടുജോലിക്കാരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഇയാൾക്ക് ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നെന്നാണ് കണ്ടെത്തൽ. ജെപി നഗറിൽ അറുപത്തിയേഴുകാരനായ ബിസിനസുകാരന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അപ്രതീക്ഷിത ട്വിസ്റ്റ്.
വീട്ടുജോലിക്കാരിയായ 35 വയസ്സുകാരിയായ യുവതിയും ഇയാളും തമ്മിൽ നാളുകളായി അവിഹിത ബന്ധം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ വേലക്കാരിയുടെ വീട്ടിലെത്തി ഈ യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു എന്ന് ബെംഗളൂരു പൊലീസ് പറയുന്നു. ജെപി നഗറിലെ പുത്തനഹള്ളിയിലുള്ള ബാല സുബ്രഹ്മണ്യമാണ് മരിച്ചത്.
പതിവു പോലെ യുവതിയെ കാണാൻ നവംബർ 16ന് ഇയാൾ യുവതിയുടെ വീട്ടിലെത്തി. ജോലിക്കാരിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയും ജീവൻ നഷ്ടമാകുകയുമായിരുന്നു. കഴിഞ്ഞ വർഷം ബാലയ്ക്ക് ആൻജിയോപ്ലാസ്റ്റി സർജറി നടത്തിയിരുന്നു.
മരണത്തിൽ ഭയന്ന വീട്ടുജോലിക്കാരി ഭർത്താവിന്റെയും സഹോദരന്റെയും സഹായത്തോടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് മൃതദേഹം കണ്ടെത്തി. ചോദ്യം ചെയ്യലിൽ യുവതി കുറ്റസമ്മതം നടത്തി. തനിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തപ്പെടുമെന്ന് ഭയന്നാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസിനു മൊഴി നൽകി. യുവതി പറഞ്ഞതിന്റെ സത്യാവസ്ഥ പൊലീസ് പരിശോധിച്ചുവരികയാണ്.