തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുടെ ആവശ്യങ്ങളിൽ തുറമുഖം പണി നിർത്തിവയ്ക്കണം എന്നതൊഴിച്ച് എല്ലാം അംഗീകരിച്ചതാണെന്ന് വ്യവസായമന്ത്രി പി.രാജീവ്.
എല്ലാ പ്രശ്നങ്ങളിലും ശരിയായ സമീപനമാണ് സർക്കാരിന്റേത്. തുറന്ന മനസോടെയാണ് സർക്കാർ നിൽക്കുന്നതെന്നും പദ്ധതിക്ക് വേണ്ടി ആരെയും കുടിയൊഴിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി അവസാനഘട്ടത്തിൽ നിർത്തിവയ്ക്കാൻ കഴിയില്ല. സമരമുഖത്ത് പോലീസ് സംയമനം പാലിക്കുന്നുണ്ട്. സംഘർഷമുണ്ടാക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിൽവർലൈൻ പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ടുപോയിട്ടില്ല. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ മാത്രമേ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ. ഇക്കാര്യം സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും പി.രാജീവ് പറഞ്ഞു.