അഹമ്മദാബാദ്: 20 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ഗുജറാത്തിൽ ക്രിസ്ത്യൻ മതവിഭാഗത്തിൽ നിന്നുള്ള വ്യക്തിക്ക് സീറ്റ് നൽകി ബിജെപി. വ്യാര മണ്ഡലത്തിൽ മോഹൻ കൊങ്കണിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ബിജെപി, ദക്ഷിണ ഗുജറാത്തിലെ ആദിവാസി – ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ കോൺഗ്രസിനുള്ള സ്വാധീനം കുറയ്ക്കാനുള്ള കഠിന പരിശ്രമത്തിലാണ്.
2007 മുതൽ വ്യാര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസിന്റെ പുനാജി ഗമിതിന്റെ ന്യൂനപക്ഷ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താനായിയാണ് ഹരിപര ഗ്രാമത്തിൽ നിന്നുള്ള പ്രാദേശിക നേതാവായ കൊങ്കണിയെ ബിജെപി രംഗത്തിറക്കിയത്. 1995 മുതൽ സജീവ പാർട്ടി പ്രവർത്തകനായ കൊങ്കണി നിലവിൽ തപി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്.
2.23 ലക്ഷം വോട്ടർമാരിലെ 45% ക്രിസ്ത്യൻ മതവിശ്വാസികൾ തന്നെ പിന്തുണയ്ക്കുമെന്നും വ്യാര മണ്ഡലത്തിൽ ചരിത്രം സൃഷ്ടിക്കുമെന്നും അവകാശപ്പെട്ട കൊങ്കണി, ബിജെപിയുടെ ഹിന്ദുത്വ കാലഘട്ടം അവസാനിച്ചെന്നും ഇത് “സബ്കാ സാത്ത് സബ്കാ വിശ്വാസ്’ യുഗമാണെന്നും പറഞ്ഞു.