കോഴിക്കോട്: കണ്ണൂർ പാലയാട് ലോ കോളേജ് ക്യാമ്പസിൽ വച്ച് മർദ്ദിച്ചന്ന വിദ്യാർത്ഥിയുടെ പരാതിക്ക് പിന്നാലെ അലൻ ഷുഹൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ് റിപ്പോർട്ട്. പന്നിയങ്കര എസ് എച്ച് ഒ, എൻ ഐ എ കോടതിയിൽ റിപ്പോർട്ട് നൽകി.അലനെതിരെ ധർമ്മടം പൊലീസ് എടുത്ത കേസിനെ തുടർന്നാണ് നടപടി.
പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കണ്ണൂർ പാലയാട് ലോ കോളേജ് ക്യാമ്പസിൽ വച്ച് മർദ്ദിച്ചന്ന എസ്എഫ്‌ഐയുടെ പരാതിയിലായിരുന്നു കേസ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. അലൻ ജാമ്യവ്യവസ്ഥ ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പന്നിയങ്കര പൊലീസിനോടായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്.
കണ്ണൂർ യൂണിവേഴ്‌സിറ്റി പാലയാട് ക്യാമ്പസിലെ നാലാം വർഷ എൽഎൽബി വിദ്യാർത്ഥിയാണ് അലൻ ഷുഹൈബ്. ഒന്നാം വർഷ എൽ എൽ ബി വിദ്യാർത്ഥിയായ അഥിന്റെ നേതൃത്വത്തിൽ എസ് എഫ് ഐ പ്രവർത്തകർ രണ്ടാം വർഷ വിദ്യാർത്ഥിയായ ബദ്രുദീനെ മർദ്ദിച്ചുവെന്നാരോപിച്ചാണ് പ്രശ്‌നങ്ങളുടെ തുടക്കം.
മർദ്ദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അലന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി കൂട്ടായ്മ ക്യാംപസിൽ പ്രതിഷേധിച്ചു. തൊട്ടുപിന്നാലെ അലൻ ഷുഹൈബ്, ബദ്രുദ്ദീൻ എന്നിവർ മർദ്ദിച്ചു എന്ന് കാണിച്ച് അഥിൻ പൊലീസിൽ പരാതി നൽകി. ഇവർ റാഗ് ചെയ്തുവെന്നാരോപിച്ച് കോളജ് പ്രിൻസിപ്പലിനും പരാതി നൽകി. പൊലീസ് കസ്റ്റഡിയിലെടുത്ത അലനെ മർദ്ദനത്തിനുള്ള വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു