ചോറിൽ ഉറുമ്പിനെ കണ്ടതിനെ തുടർന്ന് ഭാര്യ ഭർത്താക്കന്മാർ തമ്മിൽ ഉണ്ടായ വാക്കു തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഒഡീഷയിലാണ് ചോറിൽ ഉറുമ്പുണ്ടെന്ന് പരാതി പറഞ്ഞ ഭർത്താവിനെ ദേഷ്യം കയറിയ ഭാര്യ സ്‌കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു
ഒഡീഷ്യയിലെ സുന്ദർഗഡ് ജില്ലയിലെ റൂർക്കലയിൽ ആണ് സംഭവം. ചോറുണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ ചോറിൽ ഉറുമ്പിനെ കണ്ട ഭർത്താവ് ഭാര്യയോട് പരാതി പറഞ്ഞു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വലിയ വാക്കു തർക്കം ഉണ്ടാവുകയും ഒടുവിൽ ഭാര്യ സ്‌കാഫ് ഉപയോഗിച്ച് ഭർത്താവിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു. സംഭവത്തിൽ 35 -കാരനായ ഹേമന്ത് ബാഗ് ആണ് കൊല്ലപ്പെട്ടത്.
ഹേമന്ത്ബാഗിന്റെ അച്ഛൻ ശശി ഭൂഷൺ ബാഗ് യുവതിക്കെതിരെ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതേ തുടർന്ന് ഹേമന്ത് ബാഗിന്റെ ഭാര്യ സരിതയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് ഏഴും നാലും വയസ്സുള്ള രണ്ട് മക്കളുണ്ട്. ഡ്രൈവറായിരുന്ന ഹേമന്ത് ഭാര്യക്കും മക്കൾക്കും ഒപ്പം ആയിരുന്നു താമസിച്ചുപോന്നിരുന്നത്.
തന്റെ മകൻ ഹേമന്തിന് മരുമകൾ സരിത ചോറ് വിളമ്പുന്നതിനിടെ ഉറുമ്പുകളെ കണ്ട ഹേമന്ത് വിശദീകരണം തേടുകയും തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ സരിത മകനെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു എന്നാണ് ഹേമന്തിന്റെ അച്ഛൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
ഇയാളുടെ പരാതിയിൽ കേസെടുത്ത പൊലീസ് സരിതയെ അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.