തിരുവനന്തപുരം: 66 വയസ്സുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 54 കാരനായ വിമുക്തഭടന് 15 വർഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന സ്‌പെഷ്യൽ കോടതി ജഡ്ജി എംപി.ഷിബു ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. സിറ്റി ശാസ്തമംഗലം മംഗലം ലെയിനിൽ ആർമി ഹൗസിൽ റിട്ടയേഡ് ആർമി ഉദ്യോഗസ്ഥൻ കുട്ടപ്പൻ ആശാരി (54) യെ ആണ് ശിക്ഷിച്ചത്.
2019 നവംബർ മാസത്തിൽ അയൽക്കാരനായ പ്രതി വയോധികയുടെ വീട്ടിൽ ആരുമില്ലാതിരുന്ന തക്കം നോക്കി പുറകുവശം വാതിലിലൂടെ അകത്തു കയറി വയോധികയെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നുമാണ് കേസ്. അതി ജീവിതയുടെ പരാതിയിൽ കേസെടുത്ത് മ്യൂസിയം പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അജിത് പ്രസാദ് ഹാജരായി.