പത്തനംതിട്ട: ഭർത്താവ് നടുറോഡിൽ ഉപേക്ഷിച്ച യുവതി ഭർത്താവിന് പിന്നാലെ ഓടി. കാര്യമറിയാതെ നാട്ടുകാരും യുവതിക്ക് പിന്നാലെ കൂടിയതോടെ ട്രാഫിക് ബ്ലോക്കും. കഴിഞ്ഞ ദിവസം പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിലാണ് സംഭവം. സെൻട്രൽ ജംഗ്ഷനിൽ നിന്നും ഒരു യുവതി ആളുകളെ ഇടിച്ചുമാറ്റി ചന്തയുടെ ഭാഗത്തേക്ക് ഓടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
മാലമോഷണവുമോ മറ്റോ ആണെന്നുകരുതി നാട്ടുകാരും യുവതിയുടെ പിന്നാലെ കൂടി. ഈ കൂട്ടയോട്ടം കുറച്ചുനേരത്തേക്ക് പോലീസ് സ്റ്റേഷൻ-അഴൂർ റോഡിനെ പൂർണമായും സ്തംഭിപ്പിച്ചു. ആകെ ബഹളമയം. ഇതിനിടയിലാണ് നഗരത്തിൽ പട്രോളിങ് നടത്തികൊണ്ടിരുന്ന ട്രാഫിക് പോലീസ് എത്തിയത്.
പോലീസും പാഞ്ഞു യുവതിക്ക് പിന്നാലെ. ഒടുവിൽതടഞ്ഞുനിർത്തി. ഓട്ടത്തിന്റെ കാരണം തിരക്കിയപ്പോൾ ഒന്നും ഇല്ലാ എന്നായിരുന്നു യുവതിയുടെ മറുപടി. നാട്ടുകാരുംകൂടി ഇടപെട്ടുതുടങ്ങിയപ്പോൾ പോലീസ് അവരെ പിരിച്ചുവിടാൻ ശ്രമിച്ചു.
പോലീസ് വീണ്ടും നിർബന്ധിച്ചപ്പോൾ യുവതി ഉള്ളകാര്യം തുറന്നുപറഞ്ഞു. ഭർത്താവുമായി ബൈക്കിൽ പത്തനംതിട്ടയിൽ എത്തിയതാണ്. ഇവിടെ വെച്ചുണ്ടായ കുടുംബവഴക്കിനെ തുടർന്ന് തന്നെ വഴിയിലിറക്കിയിട്ട് ഭർത്താവ് വണ്ടിയുമായിപ്പോയി. സത്യത്തിൽ ഭർത്താവ് പോയതിന്റെ പിന്നാലെ ഓടിയതായിരുന്നു യുവതി. ഇതൊന്നും മനസ്സിലാക്കാതെയാണ് നാട്ടുകാരും യുവതിയുടെ പുറകെ വച്ചുപിടിപ്പിച്ചത്. യുവതി കാര്യംപറഞ്ഞിട്ടും അവർ പോകുന്നതുവരെ നാട്ടുകാരിൽ പലരും കഥയറിയാൻ വേണ്ടി അവിടെത്തന്നെ നിന്നു.