ഡിആർഐ പിടികൂടിയ രാജ്യത്തെ വലിയ ലഹരിക്കടത്തിനു പിന്നിൽ മലയാളികൾ. പഴങ്ങൾക്ക് അകത്ത് ഒളിപ്പിച്ച് 1476 കോടിയുടെ മെത്തും കൊക്കെയ്നും മുംബൈ തുറമുഖം വഴി കപ്പലിൽ കടത്തിയ കേസിൽ വിജിൻ വർഗീസിനെ ഡിആർഎ അറസ്റ്റ് ചെയ്തു. എറണാകുളം കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് മാനേജിങ് ഡയറക്ടറാണ് വിജിൻ വർഗീസ്. 198 കിലോ മെത്തും ഒൻപതു കിലോ കൊക്കെയ്നും മുബൈയിൽ പിടിച്ചെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. സൗത്ത് ആഫ്രിക്ക ആസ്ഥാനമായ മോർ ഫ്രെഷ് എക്സ്പോർട്സ് ഉടമ തച്ചാപറമ്പൻ മൻസൂർ ആണ് പഴം ഇറക്കുമതിയിൽ വിജിന്റെ പങ്കാളി.
യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സിന്റെ കാലടിയിലെ ഓഫീസിൽ ഇതിന്റെ ഭാഗമായി എക്സൈസ് പരിശോധന. ലഹരിമരുന്ന് പിടികൂടിയ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് എക്സൈസ് നടപടി. ശീതീകരണിയും ഗോഡൗണും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അങ്കമാലിയിലെ കടമുറിയുടെ പേരിലാണ് സ്ഥാപനത്തിന് ലൈസൻസ് എടുത്തിരിക്കുന്നത്. ജീവനക്കാരന്റെ പേരിലെടുത്ത ഈ മുറി പൂട്ടിക്കിടക്കുകയാണ്. 2018ൽ ഓഫിസ് തുറന്നെങ്കിലും ഏറെക്കാലം പ്രവർത്തിച്ചില്ല. രണ്ടു ലോഡ് സവാള മാത്രമാണ് ആകെ എത്തിയതെന്നും സമീപത്തെ കടക്കാർ പറയുന്നു
കട വാടകയ്ക്ക് എടുത്തതല്ലാതെ കട പ്രവർത്തിച്ചിരുന്നില്ലെന്നും ഒന്നര വർഷം വാടക പോലും കിട്ടിയിട്ടില്ലെന്നും കെട്ടിട ഉടമ മാധ്യമങ്ങളോട് പ്രതികരിച്ചു. പിന്നീട് വാടക കരാർ പുതുക്കിയില്ലെന്നും ഉടമ ജെയിംസ് പറഞ്ഞു.