ചെന്നൈ : ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടതിന് പിന്നാലെ വിദ്യാർത്ഥി തീവണ്ടിയുടെ മുന്നിൽ ചാടി ജീവനൊടുക്കി. തിരുച്ചിറപ്പള്ളി മണപ്പാറ മലയാണ്ടിപ്പട്ടി സ്വദേശി രവികുമാറിന്റെ മകൻ സന്തോഷ് (23) ആണ് ആത്മഹത്യ ചെയ്തത്.
എളുപ്പത്തിൽ പണം ഉണ്ടാക്കാനാണ് സന്തോഷ് ഓൺലൈൻ റമ്മി കളി ആരംഭിച്ചത്. എന്നാൽ നിരന്തരം കളിച്ചതിനെ തുടർന്ന് ഇതിന് അടിമയാവുകയായിരുന്നു. ഇതിന്റെ പേരിൽ ധാരാളം പണവും നഷ്ടപ്പെടുത്തി. വീട്ടിൽ നിന്ന് പണം കിട്ടാതെ വന്നപ്പോൾ സ്വർണമാലയും മോതിരവും വെച്ച് വരെ റമ്മി കളിച്ചു. എന്നാൽ ആഭരണങ്ങൾ വിറ്റ വിവരം വീട്ടിലറിഞ്ഞതോടെ സന്തോഷ് വീടുവിട്ട് ഇറങ്ങുകയായിരുന്നു.
റെയിൽവേ സ്റ്റേഷനടുത്തുള്ള നാലങ്ങാടിയിൽ വെച്ചാണ് തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.