മുളന്തുരുത്തിയിൽ നിന്നും ഊട്ടിയിലേക്ക് വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് വടക്കഞ്ചേരിയിൽ കെഎസ്ആർടിസിയുമായി ഇടിച്ചു മറിഞ്ഞു ഒൻപത് കുട്ടികൾ മരിച്ചു; ഓവർടേക്കിങിനിടെ നിയന്ത്രണം വിട്ട ബസിനു പിറകിൽ ഇടിച്ചു ചതുപ്പിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട് 12 പേരുടെ നില അതീവ ഗുരുതരം: ഹൃദയം തകർന്ന് ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിലെ കുട്ടികളും മാതാപിതാക്കളും

0

പാലക്കാട്: മുളന്തുരുത്തിയിൽ നിന്നും ഊട്ടിയിലേക്ക് വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് വടക്കാഞ്ചേരിയിൽ കെഎസ്ആർടിസിയുമായി ഇടിച്ചു മറിഞ്ഞു ഒൻപത് കുട്ടികൾ മരിച്ചു.12 പേരുടെ നില അതീവ ഗുരുതരമാണ്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഏകദേശം 50ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ബസ് ഓവർടേക്കിങിനിടെ നിയന്ത്രണം വിട്ട് കെഎസ്ആർടിസിക്ക് പിന്നിലിടിച്ചു ചതുപ്പിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. വടക്കഞ്ചേരിക്ക് സമീപമാണ് അപകടം ഫണ്ടായത്്. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച നാലുപേരും ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചവരിൽ നാലുപേരും സ്വകാര്യ ആശുപത്രിയിലെത്തിച്ച ഒരാളുമാണ് മരിച്ചത്. പരിക്കേറ്റ അൻപതോളം പേരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.

എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർത്ഥികളും അഞ്ച് അദ്ധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരത്തിൽ ഓമനക്കുട്ടന്റെ മകൻ അനൂപാണ് (22) പാലക്കാട് ജില്ലാ ആശുപത്രിയിൽ മരിച്ചത്. വസ്ത്രത്തിൽനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽനിന്നാണ് പേരുവിവരം കിട്ടിയത്. ഇയാൾ സൂപ്പർഫാസ്റ്റിലെ യാത്രക്കാരനാണെന്ന് കരുതുന്നു. അദ്ധ്യാപകനായ വിഷ്ണുവും തിരിച്ചറിഞ്ഞിട്ടില്ലാത്ത മൂന്നുപേരുമാണ് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ മരിച്ചത്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഹിത് രാജും (24) അപകടത്തിൽ മരിച്ചു. ജില്ലാ ആശുപത്രിയിൽ മരിച്ച മറ്റു മൂന്നുപേരിൽ രണ്ടുപേർ സ്ത്രീകളാണ്.

ദേശീയപാത വാളയാർ വടക്കഞ്ചേരി മേഖലയിലെ അഞ്ചുമൂർത്തിമംഗലത്തുകൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപം ഇന്നു പുലർച്ചെ 12നാണ് അപകടം. അപകടസംഖ്യ ഉയർന്നേക്കാമെന്നു പൊലീസ് പറഞ്ഞു. 24 പേർക്കു നിസ്സാര പരുക്കുണ്ട്. 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇവർ ഊട്ടിക്ക് വിനോദയാത്ര പോവുകയായിരുന്നു. സൂപ്പർഫാസ്റ്റ് ബസ് കൊട്ടാരക്കരയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ബസ് ക്രെയിനുപയോഗിച്ച് ഉയർത്തിയപ്പോൾ രണ്ട് അദ്ധ്യാപകരും ഒരു വിദ്യാർത്ഥിയുമടക്കം മൂന്നുപേർ ബസിനടിയിലുണ്ടായിരുന്നു. കനത്ത മഴയെ അവഗണിച്ചായിരുന്നു രക്ഷാപ്രവർത്തനം.

അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ്ബസ് സൂപ്പർ ഫാസ്റ്റിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിലിടിക്കുകയും നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു. അപകടസമയത്ത് മഴയുണ്ടായിരുന്നതും ദുരന്തത്തിന്റെ ആക്കം കൂട്ടി. അപകടസ്ഥലത്തു ശരീര അവശിഷ്ടങ്ങളടക്കം ചിതറിക്കിടക്കുകയാണ്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കും തൃശ്ശൂരിലെ ആശുപത്രികളിലേക്കും മാറ്റി. ഗുരുതരമായി പരിക്കേറ്റ പിറവം സ്വദേശി എൽദോയെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആകെ 10 പേരെയാണ് പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചത്. തിരിച്ചറിയാത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ. ഒരു ആംബുലൻസിൽ ഒരു കൈപ്പത്തി മാത്രമാണ് ആശുപത്രിയിലെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here