ഭോപ്പാൽ: മധ്യപ്രദേശിലെ വിധിഷ ജില്ലയിൽ സർക്കാർ സ്‌കൂൾ കോമ്പൗണ്ടിനുള്ളിൽ അനധികൃതമായി മസർ നിർമ്മിച്ച സംഭവത്തിൽ സ്‌കൂള്‍ പ്രിൻസിപ്പാൾ ഷൈന ഫിർദോസിനെ സസ്പെൻഡ് ചെയ്തു. ദേശീയ ബാലാവകാശ കമ്മീഷനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിൽ മസർ നിർമിച്ചതായും ദേശീയ ഗാനം ആലപിക്കുന്നതിൽ നിന്ന് വിദ്യാർഥികളെ തടഞ്ഞിരുന്നതായും കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണ് കോമ്പൗണ്ടിൽ മസർ നിർമിച്ചത്.
വിരമിച്ച അധ്യാപിക ബലിറാം സാഹുവിന്‍റെ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. ഫിർദൗസിന്‍റെ ഭർത്താവും മുൻ അധ്യാപകനുമായ ബന്നെ ഖാനാണ് മസർ നിർമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. മധ്യപ്രദേശ് സിവിൽ സർവീസ് നിയമങ്ങള്‍ ലംഘിച്ചതിന് ഷൈന ഫിർദോസിനെ സസ്പെൻഡ് ചെയ്തു. ജില്ലാ കലക്ടർ ഫിർദൗസിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. 2016 ൽ ഫിർദൗസ് സ്കൂൾ പ്രിൻസിപ്പലായി ചുമതലയേറ്റ ശേഷം ദേശീയ ഗാനം ആലപിക്കുന്നതിൽ നിന്ന് വിദ്യാർഥികളെ തടഞ്ഞിരുന്നതായി അധ്യാപകർ പറഞ്ഞു. ‘ഏ മാലിക് തേരേ ബന്ദേ ഹം’ എന്ന ഭക്തിഗാനം ആയിരുന്നു സ്‌കൂളിൽ ചൊല്ലിയിരുന്നത്. ഏതാനും അധ്യാപകർ തനിക്കെതിരെ ഗൂഢാലോചന നടത്തിയതാണെന്നും നാട്ടുകാരും വിദ്യാർഥികളും തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നും ഫിർദൗസ് പറഞ്ഞു.