കൊല്ലം: ഹെഡ് ലൈറ്റ് തകരാറിലായിട്ടും കൊല്ലത്ത് സർവീസ് നടത്തി കെഎസ്ആർടിസി ബസ്. കൊല്ലം മടത്തറയിൽ നിന്നും ചടയമംഗലത്തേക്ക് പോയ കെഎസ്ആർടിസി ബസാണ് ഇഡിക്കേറ്റർ മാത്രമിട്ടു സർവീസ് നടത്തിയത്. രാത്രി ഏഴ് മണിക്കായിരുന്നു സംഭവം.
വടക്കഞ്ചേരി ബസ് അപകടത്തിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയിരുന്നു. നിയമം ലംഘിച്ച് നിരത്തിലിറക്കുന്ന എല്ലാ വാഹനങ്ങളും പിടിച്ചെടുക്കുകയാണ് അധികൃതര്‍. നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസ്സുകളുടെ യാത്ര മോട്ടോർവാഹന വകുപ്പ് തടഞ്ഞിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ബസിനെപ്പോലും എംവിഡി വെറുതെ വിട്ടില്ല.
സ്പീഡ് ഗവർണർ ഇല്ലാത്ത ബസുകളെ എംവിഡി നിരത്തിലിറക്കുന്നില്ല. കളര്‍ കോഡും പാലിക്കണമെന്നതും കര്‍ശന നിര്‍ദേശമാണ്. കെഎസ്ആര്‍ടിസി ബസുകളിലും വ്യാപക പരിശോധന നടത്തുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന് കഴിഞ്ഞ ദിവസം കോടതി അറിയിച്ചിരുന്നു.
വടക്കഞ്ചേരി അപകടത്തിന് ശേഷം മാത്രം കണ്ടെത്തിയത് 4,472 നിയമ ലംഘനങ്ങളാണ്. ഒക്ടോബർ എട്ട് മുതൽ 12 വരെയുള്ള കാലയളവിലാണ് ഈ കണക്ക്. ഇതുവരെ 75,7300 രൂപ പിഴ ഈടാക്കി. അതുപോലെ തന്നെ 263 വാഹനങ്ങളുടെ ഫിറ്റ്നെസ് റദ്ദാക്കി. 108 ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്തു. നിരത്തിലിറക്കാൻ യോഗ്യതയില്ലാത്ത 7 വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും റദ്ദാക്കി.