കൊറിയൻ കടലിൽ യുഎസ് വിമാനവാഹിനി നങ്കൂരമിട്ടതിൽ പ്രകോപിതരായി ഉത്തര കൊറിയ ജപ്പാനിലേക്ക് 2 ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ കൂടി തൊടുത്തു. ഇരു കൊറിയകളുടെയും അതിർത്തിയിൽ 8 ഉത്തര കൊറിയൻ യുദ്ധവിമാനങ്ങൾ ബോംബിങ് അഭ്യാസം നടത്തി. തിരിച്ചടിക്കാൻ ദക്ഷിണ കൊറിയ 30 യുദ്ധവിമാനങ്ങൾ അതിർത്തിയിൽ അണിനിരത്തിയെങ്കിലും ഉത്തര കൊറിയൻ വിമാനങ്ങൾ പിൻവാങ്ങിയതിനാൽ സംഘർഷം ഒഴിവായി. ഉത്തര കൊറിയ തൊടുത്ത മിസൈലുകൾ കൊറിയൻ ഉപദ്വീപിനും ജപ്പാനുമിടയിൽ വീണു.
ചൊവ്വാഴ്ച ഉത്തര കൊറിയ ജപ്പാനിലേക്ക് മിസൈൽ പരീക്ഷണം നടത്തിയതിനു മറുപടിയായി ബുധനാഴ്ച ദക്ഷിണ കൊറിയയും യുഎസും അപൂർവമായ മിസൈൽ അഭ്യാസം നടത്തുകയും വിമാനവാഹിനി ഉൾപ്പെടെ പടക്കപ്പലുകൾ കൊറിയൻ കടലിൽ നിലയുറപ്പിക്കുകയും ചെയ്തിരുന്നു. ഉത്തര കൊറിയയുടെ സുരക്ഷയ്ക്ക് യുഎസ് വിമാനവാഹിനി ഭീഷണിയാണെന്നും കടുത്ത നടപടികൾ ഉണ്ടാവുമെന്നും ഉത്തര കൊറിയ മുന്നറിയിപ്പു നൽകി. യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ യുദ്ധവിമാനങ്ങൾ കൊറിയൻ ഉപദ്വീപിൽ സംയുക്ത അഭ്യാസം നടത്തി. നിരീക്ഷണം ശക്തമാക്കിയതായി ദക്ഷിണ കൊറിയയുടെ സേനാ മേധാവി അറിയിച്ചു. യുഎൻ രക്ഷാസമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.