ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലെ ലൈക്കിനേയും കമന്റുകളേയും ചൊല്ലിയുള്ള തർക്കം കലാശിച്ചത് ഇരട്ടക്കൊലപാതകത്തിൽ. ഡൽഹിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഡൽഹി ഭൽസ്വാവ ഡയറിയിൽ ബുധനാഴ്ചയാണ് സംഭവം. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാൻ സ്ത്രീയെ കാണാനെത്തിയ സഹിൽ (18), നിഖിൽ (28) എന്നിവരാണ് കൊല്ലപ്പെട്ടത്. സംസാരത്തിനിടയിൽ സഹിലും സ്ത്രീയും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പിന്നീട് തന്റെ വീടിനടുത്തേക്ക് വരാൻ സ്ത്രീ സഹിലിനോട് ആവശ്യപ്പെട്ടു. സഹിൽ തന്റെ സുഹൃത്ത് നിഖിലിനേയും കൂട്ടിയാണ് എത്തിയത്. അവിടെ വെച്ച് ഇരുവരും അക്രമിക്കപ്പെടുകയായിരുന്നു. അക്രമം നടത്തിയത് സ്ത്രീയുടെ പരിചയക്കാരും ഫോളോവേഴ്‌സുമാണെന്നാണ് ആരോപണം.
പല തവണ കുത്തേറ്റ ഇവരെ രക്തത്തിൽ കുളിച്ച നിലയിലാണ് ആളുകൾ കണ്ടത്. രക്ഷപെടുന്നതിനു മുൻപ് പ്രതികൾ കൈയിലിരുന്ന കത്തി കാട്ടി ആളുകളെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണെന്നു പൊലീസ് അറിയിച്ചു.