നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനാൽ ശിവകുമാർ ഒക്ടോബർ 21 വരെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് അന്വേഷണ ഏജൻസിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ അത് നിരസിച്ച ഇഡി സമൻസ് പ്രകാരം ഇന്ന് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.
സെപ്റ്റംബർ 19ന് ഡൽഹിയിലെ ഇഡി ഓഫീസിൽ വെച്ച് ഡികെ ശിവകുമാറിനെ അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. കേന്ദ്ര ഏജൻസിയുടെ ഏത് അന്വേഷണത്തിലും സഹകരിക്കുമെന്ന് ശിവകുമാർ നേരത്തെ പറഞ്ഞിരുന്നു. ഇഡിക്ക് മുന്നിൽ ഹാജരാകുന്നത് സംബന്ധിച്ച് പാർട്ടി നേതാക്കളുമായി ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അറിയിച്ചു. ഒന്നും ചെയ്യാത്തതിനാൽ ഇഡിക്ക് മുന്നിൽ ഹാജരാകാനാണ് താൽപ്പര്യമെന്നും ശിവകുമാർ പറഞ്ഞു.
ഹെറാൾഡ് കേസിലെ ചില ഇടപാടുകളുമായി ബന്ധപ്പെട്ട് ശിവകുമാറും സഹോദരൻ ഡി കെ സുരേഷും അന്വേഷണം നേരിടുകയാണ്. കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ ആന്ധ്രയിൽ നിന്നുള്ള ഏതാനും കോൺഗ്രസ് നേതാക്കളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട മറ്റൊരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 60 കാരനായ മുൻ കാബിനറ്റ് മന്ത്രിയെ സെപ്തംബർ 19 ന് ദേശീയ തലസ്ഥാനത്ത് ഏജൻസി അവസാനമായി ചോദ്യം ചെയ്തിരുന്നു.