നാഗ്പുർ: ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂർ ബിജെപിക്ക് വൻ തിരിച്ചടി. നാഗ്പൂർ ജില്ലയിലെ പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. ജില്ലയിൽ ഒരു ചെയർപേഴ്സണെ പോലും ജയിപ്പിക്കാൻ ബിജെപിക്കായില്ല. മുഴുവൻ ചെയർപേഴ്സൺ സീറ്റുകളിലും കോൺഗ്രസ് ജയിച്ചപ്പോൾ, മൂന്ന് ഡെപ്യൂട്ടി ചെയർപേഴ്സൺ സ്ഥാനം മാത്രമാണ് ബിജെപിക്ക് നേടാനായത്.
13 ചെയർപേഴ്സൺ പദവികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റുകൾ കോൺഗ്രസ് നേടി. 13-ൽ എട്ട് ഡെപ്യൂട്ടി ചെയർപേഴ്സൺ പോസ്റ്റുകളിലും വിജയിച്ചു. എൻസിപി മൂന്ന് ചെയർപേഴ്സൺ പോസ്റ്റുകളും ശിവസേന ഒന്നും സ്വന്തമാക്കി. സാവോനർ, കൽമേശ്വർ, പാർസിയോനി, മൗദ, കാംപ്റ്റി, ഉംരെദ്, ഭിവാപൂർ, കുഹി, നാഗ്പൂർ റൂറൽ എന്നീ പഞ്ചായത്ത് സമിതി ചെയർപേഴ്സൺ പദവികളാണ് കോൺഗ്രസിന് ലഭിച്ചത്. കതോൾ, നർഖെഡ്, ഹിംഗന എന്നിവടങ്ങളിൽ എൻസിപിയും രാംതെകിൽ ശിവസേനയും ജയിച്ചു. രാംതെകിൽ ജയിച്ച ചെയർപേഴ്സൺ ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേന പക്ഷക്കാരനാണ്.
ഗ്രാമപഞ്ചായത്തുകളിലെ സർപഞ്ച്, അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഞായറാഴ്ച നടന്നിരുന്നു. ഇന്ന് അതിന്റെ ഫലം പ്രഖ്യാപിക്കും. അതുപോലെ ജില്ലാ പരിഷത്തുകളിലേക്കുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പും വോട്ടെണ്ണലും ഇന്നുണ്ടാകും.
സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവരുടെ തട്ടകം കൂടിയാണ് നാഗ്പുർ. ആർഎസ്എസ് ആസ്ഥാനമായ നാഗ്പുരിലേറ്റ തിരിച്ചടി ബിജെപി നേതൃത്വത്തിനും ക്ഷീണമായി.