സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് 105 കേന്ദ്രങ്ങളിൽ സിബിഐ പരിശോധന. യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ), ഇന്റർപോൾ എന്നിവിടങ്ങളിൽ നിന്നും ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ്. ഇന്ത്യയിലെ ചില കോൾ സെന്ററുകൾ യുഎസ് പൗരന്മാരെ ബന്ധപ്പെട്ട് പണമിടപാടുകളുടെ പേരിൽ വഞ്ചിക്കുന്നതായി എഫ്ബിഐ ഇന്റർപോളിന് പരാതി നൽകിയിരുന്നു. രാജ്യത്തുടനീളം 87 സ്ഥലങ്ങളിൽ സിബിഐയും 18 സ്ഥലങ്ങളിൽ സംസ്ഥാന പൊലീസും പരിശോധന നടത്തി.
ഡൽഹിയിൽ അഞ്ചിടങ്ങളിലാണ് റെയ്ഡ് നടന്നത്. ഇതുകൂടാതെ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പഞ്ചാബ്, ചണ്ഡീഗഡ്, രാജസ്ഥാൻ, അസം, കർണാടക എന്നിവിടങ്ങളിലും പരിശോധന നടത്തി. രാജസ്ഥാനിലെ രാജ്‌സമന്ദിലെ കോൾ സെന്ററിൽ നിന്ന് ഒരു കിലോ സ്വർണവും 50 ലക്ഷം രൂപയും കണ്ടെത്തി. പുണെ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ കോൾ സെന്ററുകളിലും റെയ്ഡ് നടന്നു.