പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച ഇലവന്തൂരിലെ നരബലി നടന്ന വീടിനു സമീപം എട്ട് വര്‍ഷം മുന്‍പ് സ്ത്രീ കൊല്ലപ്പെട്ടതിന് ദുരൂഹത ഉന്നയിച്ച് ബന്ധുക്കൾ രംഗത്ത്. നെല്ലിക്കാലാ സ്വദേശിനി സരോജിനിയുടെ മൃതദേഹം പന്തളം ഉള്ളന്നൂരിലെ വഴിയരികില്‍നിന്നാണു ലഭിച്ചത്. ദേഹമാസകലമുള്ള മുറിവിലൂടെ രക്തം വാര്‍ന്ന നിലയിലായിരുന്നു.
2014 സെപ്റ്റംബര്‍ 14ന് രാവിലെയാണ് നെല്ലിക്കാലാ സ്വദേശിനി 60 വയസുള്ള സരോജിനിയുടെ മൃതദേഹം വഴിയരികില്‍ കാണുന്നത്. ദേഹമാസകലം 46 മുറിവുകള്‍ കണ്ടെത്തി. മിക്കതും ഇരു കൈകളിലുമായിരുന്നു. ഒരു കൈ അറ്റനിലയിലായിരുന്നു. രക്തം പൂര്‍ണമായും വാര്‍ന്നുപോയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് പുതിയ സംശയം ഉടലെടുക്കുന്നത്.
നരബലി നടന്ന വീടിന്‍റെ ഒന്നര കിലോമീറ്റര്‍ മാറിയാണ് സരോജിനിയുടെ വീട്. മൃതദേഹം കുളിപ്പിച്ച നിലയില്‍ ആയിരുന്നുവെന്ന് മകന്‍ ആരോപിക്കുന്നു. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ആദ്യഘട്ടത്തിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ പിഴവാണ് പ്രതിയെ കണ്ടെത്താന്‍ കഴിയാതെ പോയതിന് കാരണമെന്നും ആരോപണമുണ്ട്. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തില്‍ കേസിനെ ആ ദിശയിലും പരിശോധിക്കാമെന്നു പൊലീസ് പറയുന്നു. പ്രത്യക്ഷത്തില്‍ ഇതിനുള്ള തെളിവുകളില്ലെന്നാണ് വിവരം