അമേരിക്കയിൽ ഇന്ത്യൻ വംശജനായ വിദ്യാർഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വരുൺ മനീഷ് എന്ന ഇരുപതുകാരനെയാണ് യുഎസ് സംസ്ഥാനമായ ഇന്ത്യാനയിലെ സർവകലാശാല ഡോർമിറ്ററിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മനീഷിൻ്റെ സുഹൃത്തും റൂംമേറ്റുമായ കൊറിയൻ പൗരൻ ജിൻ മിൻ (22) അറസ്റ്റിലായി.
പർഡ്യൂ സർവ്വകലാശാലയിലെ വിദ്യാർഥികളാണ് വരുൺ മനീഷും കൊറിയൻ പൗരനും. വരുണിൻ്റെ മരണം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. മൂർച്ചയേറിയ ആയുധം കൊണ്ടുള്ള പരിക്കിനെ തുടർന്നാണ് വരുൺ കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
സൈബർ സെക്യൂരിറ്റി വിദഗ്ധനായ ജിൻ മിൻ ബുധനാഴ്ച പുലർച്ചെ 12:45 ഓടെ മരണവിവരം പോലീസിനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് പർഡ്യൂ യൂണിവേഴ്‌സിറ്റി പോലീസ് ചീഫ് ലെസ്‌ലി വൈറ്റ് ബുധനാഴ്ച രാവിലെ പറഞ്ഞു. കൊലപാതകത്തിന് കാരണമായ പ്രശ്നം എന്താണെന്ന് പോലീസ് പരിശോധിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നും ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് പോലീസ് പറഞ്ഞു.
സർവകലാശാല ഡോർമിറ്ററിയിലെ ഒന്നാം നിലയിലെ മുറിയിലാണ് ഡാറ്റ സയൻസ് വിദ്യാർഥിയായ വരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടന്ന ചൊവ്വാഴ്ച രാത്രിയിലും വരുണുമയി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് സുഹൃത്ത് അരുണാഭ് സിൻഹ പറഞ്ഞു. ഫോണിൽ സംസാരിക്കുന്നതിനിടെ നിലവിളിയും അലർച്ചെയും കേട്ടതായും സിൻഹ പറഞ്ഞു.