അബ്ദുല്‍ ജബ്ബാർ ന​ഗ്നപൂജക്ക് വിധേയയാക്കി പീഡിപ്പിക്കൻ ശ്രമിച്ചു; ച‌ടയമം​ഗലത്തെ മന്ത്രവാദിക്കെതിരെ പരാതിയുമായി പതിനാറുകാരി

0

കൊല്ലം: ച‌ടയമം​ഗലത്തെ ന​ഗ്നപൂജ കേസിൽ പ്രതിയായ മന്ത്രവാദിക്കെതിരെ കൂടുതൽ പേർ പരാതിയുമായി രം​ഗത്ത്. വട്ടപ്പാറ സ്വദേശിയായ പതിനാറുകാരിയെ മന്ത്രവാദത്തിന്റെ പേരിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി മന്ത്രവാദി അബ്ദുൽ ജബ്ബാറിന്റെ സഹായിയുടെ ഭാര്യയുടെ അനുജത്തി പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. ന​ഗ്നപൂജയുടെ പേരിൽ പെൺകുട്ടിയെ വിവസ്ത്രയാക്കി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ അബ്ദുൽ ജബ്ബാർ, സഹായി സിദ്ദിഖ് എന്നിവർക്കെതിരെ കേസെടുത്തു. സിദ്ദിഖിന്റെ ഭാര്യയുടെ അനുജത്തിയാണ് പരാതിക്കാരി. 2019-ൽ പെൺകുട്ടിയുടെ വീട്ടിൽവെച്ച് ബാധ ഒഴിപ്പിക്കാനെന്ന വ്യാജേനയായിരുന്നു പീഡനശ്രമം. പെൺകുട്ടിക്ക് പതിമൂന്നുവയസ്സുള്ളപ്പോഴാണ് സംഭവം.

അതേസമയം, യുവതിയെ നഗ്‌നപൂജയ്ക്ക് പ്രേരിപ്പിച്ചെന്ന കേസിൽ മന്ത്രവാദിയും സംഘവും തമിഴ്‌നാട്ടിലെ രഹസ്യകേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുന്നതായാണ് സൂചന. കുരിയോട് നെട്ടേത്തറ ശ്രുതിനിലയത്തിൽ ഷാലു, ഇയാളുടെ അമ്മ, സഹോദരി എന്നിവരുടെ ഒത്താശയോടെയാണ് മന്ത്രവാദിയും സഹായിയും നഗ്‌നപൂജയ്ക്ക് ശ്രമിച്ചത്.

ഒളിവിൽ കഴിയുന്ന പ്രതികളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. അബ്ദുൽ ജബ്ബാർ സ്ഥിരമായി എങ്ങും താമസിക്കാത്ത ആളാണ്. വീട്ടിൽനിന്നുപോയാൽ മാസങ്ങൾ കഴിഞ്ഞേ തിരിച്ചെത്തുകയുള്ളൂ. അബ്ദുൽ ജബ്ബാറിന്റെ പ്രധാന സഹായി സിദ്ദിഖിന്റെ ഭാര്യയും ഭാര്യാമാതാവും നൽകിയ പരാതിയിൽ പ്രതികളെക്കുറിച്ച് ദുരൂഹതകളുണ്ടെന്ന് പോലീസ് പറഞ്ഞു.

ഗർഭിണിയായിരുന്നപ്പോൾ ബാധകയറിയെന്നു പറഞ്ഞും ഭീഷണിപ്പെടുത്തി. പ്രസവിക്കുന്നത് ചാപിള്ളയാണെന്നും സിദ്ദിഖ് പറഞ്ഞു. അഞ്ചുമാസത്തോളം വീട്ടുതടങ്കലിലാക്കി. അതേസമയം ആറ്റിങ്ങൽ സ്വദേശിയായ യുവതി നൽകിയ പരാതിയിലൂടെയാണ് നഗ്‌നപൂജ പുറംലോകമറിയുന്നത്.

അബ്ദുൽ ജബ്ബാർ, സിദ്ദിഖ്, ഷാലു ഇയാളുടെ സഹോദരി ശ്രുതി എന്നിവരാണ് ഒളിവിൽക്കഴിയുന്നത്. കേസിലെ പ്രതിയായ ലൈഷയെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് ഇൻസ്‌പെക്ടർ വി.ബിജു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here