ചെങ്ങന്നൂർ: സഹോദരങ്ങൾക്കൊപ്പം നടന്നു പോകവേ ആറാം ക്ലാസ് വിദ്യാർഥിക്ക് തെരുവുനായുടെ കടിയേറ്റു. തിരുവൻവണ്ടൂർ തെങ്ങേത്ത് ടി.കെ. രജികുമാർ – ബിന്ദു ദമ്പതികളുടെ മകനും ചെങ്ങന്നൂർ ചിൻമയാ വിദ്യാലയത്തിലെ വിദ്യാർഥിയുമായ ശ്രീനിവാസ് ആർ. നായർ (11) നാണ് കടിയേറ്റത്.
കഴിഞ്ഞ ദിവസം വൈകിട്ട് ശ്രീനിവാസ് സഹോദരിമാർക്കൊപ്പം ഇരമല്ലിക്കരയിൽ ക്ഷേത്ര ദർശനത്തിന് പോയി തിരികെ നടന്നു വരുമ്പോൾ കീച്ചേരി വാൽക്കടവ് പാലത്തിനു സമീപത്ത് വച്ച് കൂട്ടമായി എത്തിയ നായ്ക്കൾ ശ്രീനിവാസിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സഹോദരങ്ങൾ നിലവിളിച്ച് ആളെ കൂട്ടിയ കാരണം നായ്ക്കൾ ഓടി മാറി.
കാലിൻ്റെ തുടയിൽ കടിയേറ്റ ശ്രീനിവാസിനെ ചെങ്ങന്നൂർ ജില്ല ആശുപത്രിയിലും തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു വാക്സിൻ നൽകി. നായ ഇപ്പോൾ നിരീക്ഷണത്തിലാണ്.