മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവം ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലെന്ന് പോലീസിന്റെ നിഗമനം. എട്ടംഗ സംഘമാണ് അക്രമണത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അക്രമിസംഘത്തെ കണ്ടെത്തിയിട്ടും അറസ്റ്റ് വൈകുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ബുധനാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ഒരു സംഘമാളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. മൂന്ന് ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്.
ഇവര്‍ മടങ്ങിയതിന് പിന്നാലെ സ്ഥലത്തെത്തിയ സംഘം ജീവനക്കാരെ അക്രമിക്കുകയായിരുന്നു.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാളെയും ഇവര്‍ അക്രമിച്ചു. മെഡിക്കൽ സൂപ്രണ്ടിനെ കാണാനെത്തിയ വനിതയോട് സുരക്ഷാ ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ സുരക്ഷാജീവനക്കാർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.