ആവോലി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനോട് ചേർന്ന് പ്രതിഷ്ഠിച്ചിരുന്ന ശാസ്താവിന്റെ വിഗ്രഹം വെള്ളിയാഴ്ച രാത്രിയിൽ മോഷണം പോയി. ഓടുകൊണ്ട് നിർമിച്ച വിഗ്രഹമാണ് മോഷണം പോയത്.
പ്രധാന ക്ഷേത്രത്തിന് സമീപത്തായി കാഞ്ഞിരമരച്ചുവട്ടിലാണ് ശാസ്താവിന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നത്. പോലീസിൽ പരാതിപ്പെട്ടതിനേ ത്തുടർന്ന് വാഴക്കുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ആലുവയിൽനിന്നും വിരലടയാള വിദഗ്ധരും എറണാകുളത്തുനിന്നും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി 6.45-ന് ക്ഷേത്രത്തിലെ തിരുമേനി ഇവിടെ വിളക്ക് വെച്ചിരുന്നു. പുലർച്ചെ ആറുമണിക്ക് എത്തിയപ്പോഴാണ് വിഗ്രഹം മോഷണം പോയിരിക്കുന്നതായി അറിയുന്നത്.
ഓടുകൊണ്ട് നിർമിച്ച ശാസ്താവിഗ്രഹം പിച്ചളയുടെ സ്ക്രൂ ഉപയോഗിച്ച് കാഞ്ഞിരച്ചുവട്ടിൽ ഉറപ്പിച്ചിരുന്നതാണ്. ഇത് പാര പോലുള്ള ആയുധം ഉപയോഗിച്ച് ഇളക്കിയെടുത്തതായാണ് കരുതുന്നത്. ക്ഷേത്രത്തിലെ ശാസ്താവിന്റെ വിഗ്രഹം മോഷണം പോയതുമായി ബന്ധപ്പെട്ട് പോലീസ് ശക്തമായ അന്വേഷണം നടത്തി മോഷ്ടാവിനെ ഉടൻ കണ്ടെത്തണമെന്ന് ക്ഷേത്രം പ്രസിഡൻറ് സി.ആർ സിദ്ധാർഥൻ ആവശ്യപ്പെട്ടു.