കൊല്‍ക്കത്ത: ആറംഗ സംഘം തട്ടിക്കൊണ്ടുപോയ രണ്ട് സ്കൂൾ വിദ്യാർത്ഥികളുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തി. കൊല്‍ക്കത്തയിലെ ബഗുയ്ഹാതി സ്വദേശികളായ അത്താനു ഡേ, അഭിഷേക് നസ്‌കര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊൽക്കത്തയ്ക്ക് സമീപം റോഡരികിലെ കനാലിലെ രണ്ടിടങ്ങളിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്.
ഓഗസ്റ്റ് 22-ാം തീയതിയാണ് രണ്ട് വിദ്യാര്‍ഥികളെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിയിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ തുമ്പൊന്നും കിട്ടിയില്ല. കഴിഞ്ഞദിവസം പ്രതികളിലൊരാളെ പോലീസ് പിടികൂടിയതോടെയാണ് രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയെന്ന മൊഴി ലഭിച്ചത്. തുടര്‍ന്ന് റോഡരികിലെ അഴുക്കുചാലില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.