ന്യൂഡല്‍ഹി: വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്ത ശേഷവും കുട്ടി ജനിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ് റദ്ദ് ചെയ്ത് സുപ്രീംകോടതി. ലുധിയാനയിലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് ശേഷം കുട്ടിക്ക് ജന്മം നൽകിയ സ്ത്രീയുടെ ഭര്‍ത്താവ് മന്‍ജിത് സിങ് നല്‍കിയ പരാതിയുടെ
അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിറക്കിയത് .
ഈ ഉത്തരവിനെതിരെ ആശുപത്രി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് വന്ധ്യംകരണം 100 ശതമാനം വിജയകരമാകണമെന്നില്ലെന്നും സ്വാഭാവിക കാരണങ്ങള്‍ കൊണ്ട് പിന്നീടും ഗര്‍ഭിണിയാകാനുള്ള സാധ്യതയുണ്ടെന്നും ഇതിനെ ചികിത്സാപ്പിഴവായി കാണാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയത്.