മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും മൊഴിയെടുക്കണം: ഇഡിയെ സമീപിക്കാൻ എച്ച്ആർഡിഎസ്

0

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കവുമായി എച്ച്ആര്‍ഡിഎസ് രംഗത്ത്. ഡോളര്‍കടത്ത് കേസില്‍ ഇഡിക്ക് നേരിട്ട് പരാതി നല്‍കാന്‍ എച്ച്ആര്‍ഡിഎസ് തീരുമാനം. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കുക. എച്ച്ആര്‍ഡിഎസ് അജീകൃഷ്ണൻ ദില്ലി ഇഡി ഓഫീസിലെത്തി പരാതി നല്‍കും.

അതേസമയം സർക്കാരിനെതിരെ അസാധാരണ നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ന് രാവിലെ 11.45ന് രാജ്ഭവനിൽ വാർത്താസമ്മേളനം നടക്കും. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ താന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തെളിവുനല്‍കാനാണ് പത്രസമ്മേളനമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. തലസ്ഥാനത്ത് ഇന്നലെ തിരിച്ചെത്തിയ ഗവർണർ ഇന്ന് നിയമസഭ പാസാക്കിയ ലോകായുക്ത, സർവകലാശാല ബില്ലുകളടക്കമുള്ളവ പരിശോധിച്ചേക്കും. ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ ആരോപണത്തില്‍ തെളിവ് പുറത്തുവിടുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. സര്‍വ്വകലാശാല വിഷയത്തില്‍ മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തു വിടാനും സാധ്യതയുണ്ട്.

ചില ദൃശ്യങ്ങളും രേഖകളും പങ്ക് വെയ്ക്കാനെന്ന് രാജ്ഭവൻ അറിയിച്ച വാർത്താസമ്മേളനം ഇന്ന് രാവിലെ 11.45 ഓടെ നടക്കും. സർവകലാശാല വിഷയങ്ങളിൽ ഇടപെടില്ലെന്ന് കാട്ടി മുഖ്യമന്ത്രി എഴുതിയ കത്ത് പുറത്ത് വിട്ട് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ഗവർണറുടെ നീക്കമെന്ന് വ്യക്തം. കത്തുകളിലൂടെ സർവകലാശാലകളിൽ സർക്കാർ ഇടപെടലുകളുണ്ടെന്ന് ജനങ്ങൾ മനസിലാക്കട്ടെയെന്നതാണ് ഗവർണറുടെ നിലപാട്. എന്നാൽ മുഖ്യമന്ത്രി തന്നോട് പല ആനുകൂല്യങ്ങളും തേടിയിട്ടുണ്ടെന്നും അതൊന്നും പുറത്ത് വിടില്ലെന്നും ഗവർണർ ഇതിനൊപ്പം തന്നെ പറഞ്ഞ് വെക്കുന്നുണ്ട്.

അതായത് പുറത്ത് വിടുന്നതിനപ്പുറം പലതുമുണ്ടെന്ന് മുഖ്യമന്ത്രിക്കും സർക്കാരിനും മുന്നറിയിപ്പ് നൽകുകയാണ് ഗവർണർ. ഗവർണർ പുറത്ത് വിടുന്ന ദൃശ്യങ്ങളിൽ ചരിത്ര കോൺഗ്രസിലെ പ്രതിഷേധവും ഉൾപ്പെടും. പ്രതിഷേധം തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ചിലർ വിലക്കുന്നതാണിതെന്ന സൂചനയാണ് ലഭിക്കുന്നത്.

പക്ഷേ ഗവർണറുടെ മുന്നറിയിപ്പിനും ഭീഷണിക്കും വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാരും സിപിഎമ്മും. രാഷ്ട്രീയമായി തന്നെ മറുപടി നൽകുന്നത് തുടരും. മുഖ്യമന്ത്രിക്ക് നിയമത്തിൻറെ ബാലപാഠം അറിയില്ലെയെന്ന ഗവർണറുടെ ചോദ്യം കൂടുതൽ പ്രകോപനമായി സർക്കാരും കാണുന്നു. ബില്ലുകൾക്ക് അംഗീകാരം നൽകിയില്ലെങ്കിൽ നിയമ പോരാട്ടം തന്നെയെന്ന് സർക്കാർ ഉറപ്പിച്ചു കഴിഞ്ഞു.

ഗവർണർ പുറത്ത് വിടുന്ന കത്തിലെ ഉള്ളടക്കം എന്താകുമെന്ന ആകാക്ഷയിലാണ് രാഷ്ട്രീയ കേരളം. ഉള്ളടക്കം എന്തായാലും പുതിയ പോരിനുള്ള ആയുധമായി കത്ത് മാറും. സർക്കാരിനെതിരെ ഗവർണർ വാർത്താ സമ്മേളനം വിളിക്കുന്ന അസാധാരണമായ നീക്കത്തിനും കൂടിയാണ് സാക്ഷ്യം വഹിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here