ബംഗളൂരു: ലഹരി ഇടപാടുകാരന്റെ സ്വത്ത് കണ്ടുകെട്ടി സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ ആന്റി നാർകോട്ടിക്സ് വിഭാഗം. ബംഗളൂരുവിലെ ലഹരി ഇടപാടുകാരനായ മൃത്യുഞ്ജയയുടെ 1.60 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. കഴിഞ്ഞ ജൂലൈയിൽ ലഹരി ഇടപാട് നടത്തിയതിന് ബംഗളൂരു പൊലീസ് മൃത്യുഞ്ജയയെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായപ്പോൾ 80 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലും കഞ്ചാവും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തിരുന്നു. ബംഗളൂരുവിലും മറ്റു സ്ഥലങ്ങളിലുമായി മൃത്യുഞ്ജയക്കെതിരെ ഒമ്പതു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ലഹരി ഇടപാടിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് സ്വന്തം പേരിലും ഭാര്യയുടെ പേരിലുമായി മൃത്യുഞ്ജയ വാങ്ങിയ സ്ഥലവും വാണിജ്യ സമുച്ചയങ്ങളുമാണ് കണ്ടുകെട്ടിയതെന്ന് പൊലീസ് പറഞ്ഞു. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി മൃത്യുഞ്ജയ അഞ്ചു കോടി രൂപ നിക്ഷേപിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.