പത്തനംതിട്ടയില്‍ പേവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് കെജിഎംഒഎ. ആരോപണം അടിസ്ഥാനരഹിതമാണെന്നും സംഘടന അറിയിച്ചു.
കണ്ണിനുസമീപത്തെ മുറിവിലൂടെ വൈറസ് അതിവേഗം തലച്ചോറിനെ ബാധിച്ചുവെന്നും മരുന്ന് പ്രവര്‍ത്തിച്ചുതുടങ്ങും മുന്‍പ് വൈറസ് ബാധിച്ചിരിക്കാമെന്നും ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി.
അതേസമയം, പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയാണ് അഭിരാമിയുടെ ജീവനെടുത്തത് എന്നാരോപിച്ച് കുടുംബം രംഗത്തെത്തി. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണോ എന്ന് ചോദിച്ചപ്പോൾ വേണ്ടെന്നും എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞതായും ബന്ധുക്കൾ ആരോപിച്ചു.
അഭിരാമിയെ ആദ്യം പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. രാവിലെ എട്ടര സമയത്ത് ആശുപത്രി അടഞ്ഞു കിടക്കുകയായിരുന്നു. തുടർന്നാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. നാലു മണിക്കൂറിന് ശേഷമാണ് കുത്തിവയ്പെടുത്തത്. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ ഗൗരവത്തോടെ സമീപിച്ചില്ലെന്ന് കുടുംബം പറയുന്നു.